

കൊൽക്കത്ത: അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ പൊലീസ് കേസ്. അതിർത്തി തർക്കത്തിന്റെ പേരിൽ ഹസിൻ മർദ്ദിച്ചെന്ന പരാതിയുമായി അയൽക്കാരി ഡാലിയ ഖാത്തുനാണ് പൊലീസിനെ സമീപിച്ചത്. കൊലപാതക ശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നു.
ഹസിൻ ജഹാൻ ഡാലിയയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. ബംഗാളിലെ സുരി നഗരത്തിൽ ഷമിയുടെ മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണു കേസിനാധാരം. ഹസിൻ ജഹാൻ ഈ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇത് തർക്ക ഭൂമിയാണെന്നു ഉന്നയിച്ചു അയൽക്കാരിയായ ഡാലിയ ഖാത്തുൻ തടയാൻ ശ്രമിച്ചു. പിന്നാലെയാണ് കൈയേറ്റമുണ്ടായത്.
നിർമാണ സ്ഥലത്തെ വസ്തുക്കൾ എടുത്തു മാറ്റി ഡാലിയയെ ഹസിൻ ജഹാൻ തള്ളുന്നതാണു പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്. ഹസിൻ ജഹാനും മകളും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഡാലിയയുടെ പരാതിയിലെ ആരോപണം.
സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണമെന്നു പൊലീസ് വ്യക്തമാക്കി. ഹസിൻ ജഹാനും മകൾക്കും ജീവിക്കാനായി ഷമി മാസ് നാല് ലക്ഷം രൂപ നൽകണമെന്നു ഈയടുത്ത് കോടതി വിധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
