

തിരുവനന്തപുരം: മുൻ കേരള രഞ്ജി താരവും മുതിർന്ന ക്രിക്കറ്റ് കളിക്കാരിലൊരാളുമായ വി മണികണ്ഠ കുറുപ്പ് അന്തരിച്ചു. അദ്ദേഹത്തിന് 86 വയസായിരുന്നു. ഇടംകൈയൻ പേസ് ബൗളറായിരുന്ന മണികണ്ഠ കറുപ്പ് 1965 മുതൽ 1973 വരെ കേരളത്തിനായി രഞ്ജി ട്രോഫി ഉൾപ്പെടെ 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 40 വിക്കറ്റുകളും നേടി.
1969-70 സീസണിൽ 4 മത്സരങ്ങളിൽ നിന്നു 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്. യുണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആന്ധ്രയ്ക്കെതിരെ നേടിയ 5 വിക്കറ്റുകളാണ് മികച്ച പ്രകടനം. 24.2 ഓവറിൽ 9 മെയ്ഡൻ ഉൾപ്പെടെ വെറും 47 റൺസ് വഴങ്ങിയാണ് ഈ മിന്നും പ്രകടനം.
ഇതേ വേദിയിൽ തന്നെ മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മൻസൂർ അലിഖാൻ പട്ടൗഡി ഉൾപ്പെടുന്ന ഹൈദരാബാദ് ടീമിനെതിരെയും മികച്ച പ്രകടനം ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ആവർത്തിച്ചു. അന്ന് പട്ടൗഡിയുടെ വിക്കറ്റും മണികണ്ഠ കുറുപ്പ് വീഴ്ത്തി. മത്സരത്തിൽ മൊത്തം 3 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കി.
1971ൽ ശ്രീലങ്കൻ ടീമിന്റെ രാജ്യാന്തര പര്യടനത്തിന്റെ ഭാഗമായുള്ള മത്സരത്തിലും അദ്ദേഹം കേരളത്തിനായി കളിച്ചു. ആ മത്സരത്തിലും 5 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
എസ്ബിടി ക്രിക്കറ്റ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യമായി നിയമനം നേടിയത് മണികണ്ഠ കുറുപ്പാണ്. എസ്ബിടി സ്പോർട്സ് ഓഫീസറായിരുന്ന അദ്ദേഹം ചീഫ് മാനേജരായാണ് വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
