

മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ് ആക്രമണത്തിന് നേടും തൂണായി നിൽക്കുമെന്ന് കരുതിയ താരമാണ് അഭിഷേക് ശർമ. എന്നാൽ ലോക നമ്പർ വൺ ടി20 ബാറ്ററായിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ ഒരു റൺ പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇനി ഇന്ത്യയുടെ അടുത്ത മത്സരം സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ഈ മത്സത്തിലൂടെ താരം തിരിച്ചു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രകടനം മോശമാണെങ്കിലും അഭിഷേക് ശർമയ്ക്ക് ഇന്ത്യൻ ടീമിന്റെ അകത്തും പുറത്തും വലിയ പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. അഭിഷേകിന്റെ ബാറ്റിങ് വിലയിരുത്തേണ്ട സമയം ആയിട്ടില്ലെന്നാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറയുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറിനും സമാനമായ അഭിപ്രായമാണ് ഉള്ളത്. “അമിത പ്രതീക്ഷകൾ അദ്ദേഹത്തെ അല്പം സമ്മർദ്ദത്തിലാക്കുന്നുണ്ടാകാം. മികച്ച കഴിവുള്ള താരമാണ് അയാൾ. ആദ്യ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനേ. എന്നാൽ ഇപ്പോൾ ‘ബിഗ് സിക്‌സർ ഹിറ്റർ’, ‘നമ്പർ വൺ ബാറ്റർ’ എന്നീ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ ബാധിക്കുന്നതായി തോന്നുന്നു,” ഗാവസ്കർ പറഞ്ഞു.
അഭിഷേകിന്റെ ഷോട്ടുകളുടെ വൈവിധ്യം എടുത്തു പറഞ്ഞ സുനിൽ ഗാവസ്കർ താരം ക്രീസിൽ കുറച്ച് കൂടി സമയം ചെലവഴിക്കണം എന്നും പറഞ്ഞു. ഇന്നിങ്സ് ബൗണ്ടറിയോ സിക്‌സോ അടിച്ചു തുടങ്ങേണ്ട ആവശ്യമില്ല. ഒരു ബൗണ്ടറി ലഭിച്ചാൽ നല്ലതാണ്. പക്ഷേ, തുടക്കത്തിൽ തന്നെ വമ്പൻ ഷോട്ടുകൾക്കായി ശ്രമിക്കേണ്ടതില്ല. നാല് ഡോട്ട് ബോളുകൾ വന്നാലും പ്രശ്നമില്ല. അടുത്ത നാല് മുതൽ എട്ട് പന്തുകളിൽ അത് പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഗാവസ്കർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates