

കെയ്ന്‍സ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയക്ക്. അവസാന ടി20യില്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നു നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.
ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അവസരോചിത ബാറ്റിങ് മികവാണ് ഓസീസ് ജയം പിടിച്ച് പരമ്പര ഭദ്രമാക്കിയത്. ആറാമനായി ക്രീസിലെത്തിയ മാക്‌സ്‌വെല്‍ 36 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു.
അവസാന ഓവർ ത്രില്ലറിലാണ് ഓസീസ് ജയം. അവസാന രണ്ട് ഓവറിൽ 12 റൺസായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. കൈയിൽ 4 വിക്കറ്റുകളും ഉണ്ടായിരുന്നു. എന്നാൽ കോർബിൻ ബോഷ് എറിഞ്ഞ 19ാം ഓവർ സംഭവ ബഹുലമായി. ഈ ഓവറിൽ താരം 2 ലെഗ് ബൈ റൺസ് മാത്രമാണ് വഴങ്ങിയത്. 2 വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഓസീസിനെ പ്രതിരോധത്തിലായി.
അവസാന ഓവറിൽ 10 റൺസായിരുന്നു ജയത്തിലേക്ക് ഓസീസിന് ആവശ്യമായി വന്നത്. മക്സ്‍വെല്ലായിരുന്നു ക്രീസിൽ. ലുംഗി എൻഗിഡി എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ 2 റൺസും രണ്ടാം പന്തിൽ 4 റൺസും മാക്സ്‍വെൽ സ്വന്തമാക്കി. മൂന്നും നാലും പന്തുകളിൽ റണ്ണില്ല. ഇതോടെ ലക്ഷ്യം 2 പന്തിൽ 4 റൺസായി. അഞ്ചാം പന്തിൽ മാക്സ്‍വെൽ ബൗണ്ടറിയടിച്ച് ടീമിനു ത്രില്ലർ ജയം സമ്മാനിക്കുകയായിരുന്നു.
173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറി നേടി ടീമിനു മികച്ച തുടക്കം നല്‍കി. താരം 5 സിക്‌സും 3 ഫോറും സഹിതം 37 പന്തില്‍ 54 റണ്‍സെടുത്തു.
എന്നാല്‍ പിന്നീട് ഓസീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 1 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയില്‍ നിന്നു അവര്‍ ഒരുവേള 4 വിക്കറ്റിന് 88ലേക്ക് കൂപ്പുകുത്തി. പിന്നീടാണ് മാക്‌സ്‌വെല്‍ കളിയുടെ കടിഞ്ഞാണേന്തിയത്.
പരമ്പരയിലുടനീളം മികവോടെ ബാറ്റ് വീശിയ ടിം ഡേവിഡ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇത്തവണ അധികം ക്രീസില്‍ തുടര്‍ന്നില്ല. താരം 9 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സെടുത്തു. 19 ട്രാവിസ് ഹെഡാണ് രണ്ടക്കം കണ്ട മറ്റൊരാള്‍.
ദക്ഷിണാഫ്രിക്കയ്ക്കായി കോര്‍ബിന്‍ ബോഷ് 3 വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, ക്വെന എംഫക എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റെടുത്തു.
നേരത്തെ ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ടാണ് ഇത്തവണയും പ്രോട്ടീസിനു തുണയായത്. താരം വെറും 26 പന്തില്‍ 6 സിക്സും ഒരു ഫോറും സഹിതം 53 റണ്‍സെടുത്തു. രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് പ്രോട്ടീസ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
26 പന്തുകള്‍ നേരിട്ട് 38 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ഡെര്‍ ഡസനാണ് തിളങ്ങിയ മറ്റൊരു താരം. 15 പന്തില്‍ 24 റണ്‍സെടുത്ത പ്രിട്ടോറിയസ് 25 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റര്‍മാര്‍.
ഓസീസിനായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്‍ക്കുന്നു. ഇന്നത്തെ പോരാട്ടം പരമ്പര നിര്‍ണയിക്കുന്നതാണ്. ജയിക്കുന്ന ടീമിന് കിരീടം നേടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates