

നവി മുംബൈ: നീണ്ട കാലത്തെ ആ സ്വപ്നം നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ സാധ്യമാക്കിയപ്പോൾ ഗ്രൗണ്ടിൽ വൈകാരിക നിമിഷങ്ങൾ. കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയും. ഏകദിന ലോകകപ്പ് കിരീടത്തിൽ ഇന്ത്യ കന്നി മുത്തം ചാർത്തുമ്പോൾ ഇരുവരും വൈകാരികതയുടെ മൂർധന്യത്തിലായിരുന്നു. 2017ൽ ഇംഗ്ലണ്ടിനു മുന്നിൽ 9 റൺസിൽ കിരീടം അടിയറവ് വയ്ക്കുമ്പോൾ ഇരുവരും നിരാശയോടെ നിന്ന താരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ നടാടെ ലോക കിരീടം ഉയർത്തിയത്.
അപകടകാരിയായ നദീൻ ഡി ക്ലർക്കിന്റെ ക്യാച്ച് കൈയിൽ ഒതുക്കി ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ജയവും കിരീടവും ഉറപ്പിച്ചത്. 299 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 27 പന്തുകൾ ബാക്കി നിർത്തി 246 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് സ്വന്തമാക്കിയത്.
'നിരവധി തവണ വീണുപോയി. അവസാനം വിജയം സ്വന്തമാക്കി. ഞങ്ങൾ ഈ വിജയം ഏറെ ആസ്വദിക്കുന്നു. ഒരോ ലോകകപ്പുകളിലും ഹൃദയത്തിനു മുറിവേറ്റാണ് മടങ്ങിയിരുന്നത്. വെറും വിജയം മാത്രമല്ല ഇത്. വനിതാ ക്രിക്കറ്റിനെ വളർത്തുക എന്ന വലിയ ഉത്തരവാദിത്വം ഈ ടീമിനു മുകളിലുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി ഞങ്ങൾക്ക് ലഭിക്കുന്ന പന്തുണ നോക്കിയാൽ മതി. അത്ഭുതപ്പെടുത്തുന്ന കാര്യമാണത്.'
'കഴിഞ്ഞ ലോകകപ്പ് തിരിച്ചടികളുടേതായിരുന്നു. അതിനു ശേഷം ഫിറ്റായിരിക്കാനും കരുത്തു കൂട്ടാനും എല്ലാ മേഖലകളിലും മികച്ചു നിൽക്കാനും കൂടുതൽ ശ്രദ്ധയോടെ ഞങ്ങൾ പ്രവർത്തിച്ചു. ഈ ടീം എത്രത്തോളം ഒരുമിച്ചു നിന്നു എന്നത് ആരും ഇതുവരെ പറഞ്ഞിട്ടില്ല. നല്ല ദിവസങ്ങളിലും മോശം ദിവസങ്ങളിലും ടീം അംഗങ്ങൾ പരസ്പരം പിന്തുണച്ചു. നേട്ടങ്ങൾ ഒരുമിച്ച് ആഘോഷിച്ചു. അതാണ് വലിയ വ്യത്യാസമായി എനിക്കു തോന്നുന്നത്'- കിരീട നേട്ടത്തിനു ശേഷം സ്മൃതി മന്ധാന പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates