കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത് ഡേവിഡ് മില്ലറുടെ മിന്നൽ ബാറ്റിങായിരുന്നു. രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും കില്ലർ മില്ലർ തന്നെ.
ആദ്യ മത്സരത്തില്‍ 211 റണ്‍സടിച്ചിട്ടും 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തി 64 റണ്‍സടിച്ച മില്ലറുടെ ബാറ്റിങ് മികവിൽ ദക്ഷിണാഫ്രിക്ക ആ സ്കോർ അനായാസം മറികടന്നു.
ഇന്ന് വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോൾ ഭുവനേശ്വര്‍ കുമാറിനോട് മാധ്യമങ്ങള്‍ ചോദിച്ചതും മില്ലറെ എങ്ങനെ തളയ്ക്കും എന്നതായിരുന്നു. മില്ലര്‍ക്കെതിരെ എന്ത് പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത് എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഈ ചോദ്യത്തിന് ഭുവി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
'മില്ലര്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്. അയാള്‍ അസാമാന്യ ഫോമിലാണ്. ദക്ഷിണാഫ്രിക്ക നാളെ അയാളെ ഒഴിവാക്കിയാല്‍ നന്നായിരുന്നു, പക്ഷെ അവരത് ചെയ്യില്ലല്ലോ'- എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഭുവിയുടെ രസകരമായ മറുപടി.
'മില്ലര്‍ക്കെതിരെ പന്തെറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണം മോശം ബൗളിങാണ്. രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ മികവിലേക്ക് ഉയരുമെന്നു പ്രതീക്ഷിക്കുന്നു. ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാകുമെന്നും കരുതുന്നു.'
ആദ്യ മത്സരത്തിലെ റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയെയും ഭുവി പിന്തുണച്ചു.
'പന്ത് യുവ നായകനാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ മത്സരവും. ഇത് എല്ലാവര്‍ക്കും സംഭവിക്കാം. അടുത്ത മത്സരങ്ങളില്‍ പന്ത് ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടും. പന്ത് കൊണ്ടുവന്ന ബൗളിങ് മാറ്റങ്ങളില്‍ വിക്കറ്റ് വീണിരുന്നെങ്കില്‍ എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തിയേനെ, എന്നാല്‍ വിക്കറ്റ് വീഴാതിരുന്നതോടെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു.'
'ബൗളർമാരാണ് ക്യാപ്റ്റനേല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റേണ്ടത്. ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ ആദ്യ മത്സരത്തില്‍ മികവ് കാട്ടാന്‍ ഞങ്ങള്‍ക്കായില്ല'- ഭുവി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates