'ഖത്തറില്‍ ഞാന്‍ ഉണ്ടാവും'; 41ാം വയസില്‍ ലോകകപ്പ് കളിക്കാന്‍  ഇബ്രാഹിമോവിച്ച്‌

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും 39ാം വയസില്‍ തിരികെ വന്ന് സ്വീഡനെതിരെ കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്ലാട്ടന്റെ പ്രതികരണം
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്/ഫയല്‍ ചിത്രം
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്/ഫയല്‍ ചിത്രം
Updated on
1 min read

മിലാന്‍: 41ാം വയസില്‍ ലോകകപ്പ് കളിക്കാന്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഈ നിമിഷം അനുഭവപ്പെടുന്നത് പോലെ അന്നും തോന്നിയാല്‍ ഖത്തറില്‍ താനുണ്ടാവുമെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു. 

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും 39ാം വയസില്‍ തിരികെ വന്ന് സ്വീഡനെതിരെ കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്ലാട്ടന്റെ പ്രതികരണം. ജൂണില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വീഡന് എതിരെ ഇറങ്ങുകയാണ് ഇബ്രയുടെ മുന്‍പിലുള്ള ആദ്യ ലക്ഷ്യം. 2022 നവംബറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങുമ്പോള്‍ ഇബ്രയുടെ പ്രായം 41. 

2002, 2006 ലോകകപ്പുകളില്‍ ഇബ്ര കളിച്ചു. എന്നാല്‍ ഒരുവട്ടം പോലും ഗോള്‍ വല കുലുക്കാനായില്ല. ആ വിടവ് നികത്തുകയാണ് ഇബ്രാഹിമോവിച്ചിന്റെ ലക്ഷ്യം. പൂജ്യവുമായി എനിക്ക് പോവാനാവില്ല. അധിക ദൂരത്തേക്ക് നോക്കുന്നത് അപകടകരമാണ്. അടുത്ത ദിവസം സംഭവിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുക. എന്നാല്‍ ഇന്ന് എനിക്ക് അനുഭവപ്പെടുന്നത് പോലെ അന്നും തോന്നിയാല്‍ ഞാന്‍ അവിടെ ഉണ്ടാവും, ഇബ്ര പറഞ്ഞു. 

സ്വീഡന് വേണ്ടി 112 കളിയില്‍ നിന്ന് 62 വട്ടമാണ് ഇബ്രാഹിമോവിച്ച് ഗോള്‍വല കുലുക്കിയത്. കാലുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലും വേഗത്തിലാണ് തലയുടെ പോക്ക്. എന്നാല്‍ ഇപ്പോള്‍ എങ്ങനെ അനുഭവപ്പെടുന്നു എന്നത് മാത്രമാണ് വിഷയം. ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പന്ത് ആദ്യമായി തട്ടുന്ന കൊച്ചുകുട്ടിയെ പോലെയാണ് എനിക്ക് എന്നെ തോന്നുന്നത്...തല തീരുമാനിക്കാന്‍ തുടങ്ങിയാല്‍, എന്നെ പിന്നെ പിടിച്ചു നിര്‍ത്താനാവില്ല. പഴയ ഞാനല്ല ഇത്. പക്ഷേ മികച്ച പ്രകടനം നടത്തുന്നത് എനിക്ക് തുടരാനാവുന്നു, ഇബ്ര പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com