

ലണ്ടൻ: വനിതാ ടി20 ലോകകപ്പിലെ മൈറ്റി ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തിന് മാറ്റമില്ല. ടി20 ലോക കിരീടം ഓസീസ് വനിതകൾ വീണ്ടും ഉയർത്തി. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത് ഓസ്ട്രേലിയ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസിലെത്തിയത്.
ഏഴാം തവണയാണ് ഓസീസ് ടി20 ലോകകപ്പ് വിജയിക്കുന്നത്. 2010, 2012, 2014, 2018, 2020, 2023 വർഷങ്ങളിലാണ് ഓസീസ് ഇതിനു മുൻപ് ടി20 ലോകകപ്പ് ജേതാക്കളായത്.
അർധ സെഞ്ച്വറി നേടിയ ഓപ്പണർ ബെത്ത് മൂണി (49 പന്തിൽ 64), ഫോബ് ലിച്ഫീൽഡ് (35 പന്തിൽ 48) എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസീസിനു അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 67 പന്തിൽ 100 റൺസ് കൂട്ടിച്ചേർത്തു. മൂണി 10 ഫോറും ലിച്ഫീൽഡ് 6 ഫോറും 2 സിക്സും തൂക്കി. ഇരുവരും പുറത്തായെങ്കിലും എലിസ് പെറി (പുറത്താകാതെ 12 പന്തിൽ 13) , ആഷ്‍ലി ഗാർഡനർ (പുറത്താകാതെ 2 പന്തിൽ 3) എന്നിവർ ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ഓസീസ് ഇംഗ്ലണ്ട് വനിതകളെ ബാറ്റിങിനു വിടുകയായിരുന്നു. ക്യാപ്റ്റൻ നാറ്റ് സീവർ ബ്രൻഡ് (53 പന്തിൽ 58), ഫ്രെയ കെംപ് (28 പന്തിൽ 44) എന്നിവർ ചേർന്നാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിയത്. നാറ്റ് സീവർ 5 ഫോറും കെംപ് 4 ഫോറും ഒരു സിക്സും അടിച്ചു. 4ന് 70 എന്ന തകർച്ച നേരിട്ട ഘട്ടത്തിലാണ് ഇരുവരും ക്രീസിൽ ഉറച്ചു നിന്നത്. അഞ്ചാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ഉയർത്തിയത്. അലിസ് കാപ്സി 23 റൺസെടുത്തു സ്കോറിലേക്ക് നിർണായക സംഭാവന നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates