

ലണ്ടന്‍: ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവങ്ങള്‍ക്കിടെ ക്രിക്കറ്റ് ആസ്വാദകര്‍ക്കായി ടി20 ലോകകപ്പ്. വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.00 മണി മുതലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും.
12 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് പോരാട്ടം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ഇതാദ്യമായാണ് വനിതാ ടി20 ലോകകപ്പ് കളിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് അയര്‍ലന്‍ഡ് ലോക പോരിനെത്തുന്നത്.
6 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പോര്. ഗ്രൗപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍.
ഇന്ത്യയുടെ പോരാട്ടങ്ങള്‍
ചിരൈവരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 14നാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. രണ്ടാം പോരില്‍ 17ന് ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. 21 ഇന്ത്യ- ദക്ഷിണാഫ്രിക്ക, 25ന് ഇന്ത്യ- ബംഗ്ലാദേശ്, 28ന് ഇന്ത്യ- ഓസ്‌ട്രേലിയ.
2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീം ലക്ഷ്യമിടുന്നത് കന്നി ടി20 ലോക കിരീടമാണ്. 2020 ഫൈനലിലെത്താന്‍ ഇന്ത്യക്കു സാധിച്ചെങ്കിലും അന്ന് കിരീടം കനിഞ്ഞില്ല. ന്യൂസിലന്‍ഡാണ് നിലവിലെ ചാംപ്യന്‍മാര്‍. ആറ് കിരീടങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും നേരത്തെ കിരീടം നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates