മധ്യനിരയിൽ ബുസ്കറ്റ്സിന്റെ പകരക്കാരൻ; ​ഗുണ്ടോ​ഗൻ ബാഴ്സലോണയിൽ

ഫ്രീ ട്രാന്‍സ്ഫറായാണ് താരം ടീമിലെത്തിയത്. 2025 വരെയാണ് താരത്തിന്റെ കരാര്‍. വേണമെങ്കില്‍ 2026 സീസണിലേക്കും കരാര്‍ നീട്ടാം
ഇല്‍കെ ഗുണ്ടോഗന്‍/ ട്വിറ്റർ
ഇല്‍കെ ഗുണ്ടോഗന്‍/ ട്വിറ്റർ
Updated on
1 min read

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച് അവരുടെ നായകന്‍ എഫ്‌സി ബാഴ്‌സലോണയിലെത്തി. ജര്‍മന്‍ താരവും മധ്യനിരയിലെ ഭാവനാ സമ്പന്നനുമായ ഇല്‍കെ ഗുണ്ടോഗന്‍ ഇനി ബാഴ്‌സലോണയ്ക്കായി മിഡ്ഫീല്‍ഡ് ഭരിക്കും. താരത്തെ സ്വന്തമാക്കിയതായി ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഫ്രീ ട്രാന്‍സ്ഫറായാണ് താരം ടീമിലെത്തിയത്. 2025 വരെയാണ് താരത്തിന്റെ കരാര്‍. വേണമെങ്കില്‍ 2026 സീസണിലേക്കും കരാര്‍ നീട്ടാം. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച താരമെന്ന പെരുമ പേറിയാണ് ഗുണ്ടോഗന്‍ എത്തിഹാദില്‍ നിന്നു നൗകാംപിലെത്തുന്നത്. ഈ സീസണോടെ ബാഴ്‌സ നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ് ടീം വിട്ടിരുന്നു. മധ്യനിരയില്‍ ഏറെക്കാലം കളി മെനഞ്ഞ ബുസ്‌കറ്റ്‌സിന്റെ വിടവ് നികത്താനുള്ള ചുമതലയാണ് ഗുണ്ടോഗനെ എത്തിച്ചതിലൂടെ ബാഴ്‌സ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണ്‍ അവസാനിപ്പിച്ചാണ് ഗൂണ്ടോഗന്റെ പടിയിറക്കം. കന്നി ചാമ്പ്യന്‍സ് ലീഗ് അടക്കം ട്രെബിള്‍ കിരീട നേട്ടമാണ് ഇത്തവണ സിറ്റി സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളും ഇത്തവണ സിറ്റി സ്വന്തമാക്കിയിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചുമൊക്കെ ജര്‍മന്‍ താരം സിറ്റിയുടെ പ്രയാണത്തില്‍ നിര്‍ണായകമായി. 

2016ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് നേട്ടങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com