'ടീമിന്റെ പദ്ധതികളില്‍ ഞാന്‍ ഇല്ല'; പരിഗണന നല്‍കാത്ത തീരുമാനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വൃധിമാന്‍ സാഹ

ബാറ്റിങ് മികവ് കാണിച്ചെങ്കിലും സൗത്ത് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കുക ഋഷഭ് പന്തിനെ ആകുമെന്ന് അറിയാമായിരുന്നതായി വൃധിമാന്‍ സാഹ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ബാറ്റിങ് മികവ് കാണിച്ചെങ്കിലും സൗത്ത് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കുക ഋഷഭ് പന്തിനെ ആകുമെന്ന് അറിയാമായിരുന്നതായി വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ. ഋഷഭ് പന്തിന് ഇടവേള നല്‍കിയപ്പോള്‍ മാത്രമാണ് തനിക്ക് അവസരം നല്‍കിയത് എന്ന് തിരിച്ചറിഞ്ഞതായും സാഹ പറഞ്ഞു. 

ന്യൂസിലന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പ് പലരും എന്റെ സമയം അവസാനിച്ചു എന്ന് തെളിയിക്കാനാണ് ശ്രമിച്ചത്. 2018ല്‍ ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ഞാന്‍ സെക്കന്‍ഡ് ചോയിസ് വിക്കറ്റ് കീപ്പറാണ്. അന്ന് മുതല്‍ പലരും എന്നെ ഓര്‍മപ്പെടുത്തുകയാണ് എന്റെ സമയം അവസാനിച്ചെന്ന്, സാഹ പറയുന്നു. 

പന്ത് വരുമ്പോള്‍ അവനായിരിക്കും റെഗുലര്‍ വിക്കറ്റ് കീപ്പര്‍

''ആരും ഒന്നും പരസ്യമായി പറയുന്നില്ല. എന്നാല്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. അവര്‍ പലതും പ്ലാന്‍ ചെയ്യുകയാണ്. കാണ്‍പൂരില്‍ ആ ഇന്നിങ്‌സ് കളിച്ചതിന് ശേഷവും, ഋഷഭ് പന്തായിരിക്കും സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നത് എന്ന് എനിക്കറിയാമായിരുന്നു. കാരണം ഋഷഭ് പന്ത് ഇടവേള എടുത്ത സമയം മാത്രമാണ് എന്നെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചിരുന്നത്. അതിനാല്‍ പന്ത് വരുമ്പോള്‍ അവനായിരിക്കും റെഗുലര്‍ വിക്കറ്റ് കീപ്പര്‍, അത് എനിക്ക് എപ്പോഴും അറിയാം...''

പല പരിശീലകര്‍ക്ക് കീഴില്‍ കളിച്ചു. ഗാരി കിര്‍സ്റ്റെന്‍, ഫ്‌ളെച്ചര്‍, രവി ശാസ്ത്രി...എന്നാല്‍ ഇവരാരും എന്റെ ദീര്‍ഘ നാളത്തെ പദ്ധതി എന്താണെന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ചോദ്യങ്ങളോ ചര്‍ച്ചകളോ ഇല്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന് എതിരെ നടന്ന ടെസ്റ്റില്‍ കെഎസ് ഭരതിനെ റിസര്‍വ് ആയി കൊണ്ടുവന്നു. അതിനര്‍ഥം ദീര്‍ഘ നാളത്തേക്കായി ലക്ഷ്യമിട്ട് കാര്യങ്ങളുമായി ഇണങ്ങാനാണ് അവര്‍ ഭരതിനെ കൊണ്ടുവന്നത്, സാഹ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com