

ചണ്ഡീഗഢ്: ഓസ്‌ട്രേലിയന്‍ വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തില്‍ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ വനിതാ ടീം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് കണ്ടെത്തി. മൂന്ന് മുന്‍നിര ബാറ്റര്‍മാരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
വനിതാ ഏകദിന ലോകകപ്പിനു മുന്നോടിയായാണ് ഇന്ത്യ- ഓസ്ട്രേലിയ പരമ്പര. ഇരു ടീമുകൾക്കും ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയിലുള്ള പോരാട്ടമായതിനാൽ ജയം ആത്മവിശ്വാസം ഉയർത്തുന്നതാകും.
ഓപ്പണര്‍മാരായ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി കളം വാണു. സഖ്യം 114 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പ്രതികയാണ് ടോപ് സ്‌കോറര്‍.
96 പന്തില്‍ 6 ഫോറുകള്‍ സഹിതം പ്രതിക 64 റണ്‍സെടുത്തു. സ്മൃതി മന്ധാന 6 ഫോറും 2 സിക്‌സും സഹിത 63 പന്തല്‍ 58 റണ്‍സ് കണ്ടത്തി. ഹര്‍ലീന്‍ ഡിയോളാണ് അര്‍ധ സെഞ്ച്വറിയടിച്ച മൂന്നാം താരം. ഹര്‍ലീന്‍ 57 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 54 റണ്‍സടിച്ചു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11), ജെമിമ റോഡ്രിഗസ് (18) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. 20 പന്തില്‍ 25 റണ്‍സുമായി റിച്ച ഘോഷ് സ്‌കോര്‍ 250 കടത്തി. 16 പന്തില്‍ 20 റണ്‍സുമായി ദീപ്തി ശര്‍മയു ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. രാധ യാദവ് 14 പന്തില്‍ 19 റണ്‍സെടുത്തും തിളങ്ങി. ഇന്നിങ്‌സിനു തിരശ്ശീല വീഴുമ്പോള്‍ ദീപ്തിക്കൊപ്പം ശ്രീ ചരണിയായിരുന്നു (2) ക്രീസില്‍.
ഓസീസിനായി മെഗാന്‍ ഷുറ്റ് 2 വിക്കറ്റെടുത്തു. കിം ഗാത്, അന്നബെല്‍ സതര്‍ലാന്‍ഡ്, അലന കിങ്, തഹില മഗ്രാത്ത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates