ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് നാളെ നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ടൂർണമെന്റിലെ കരുത്തന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി സൂപ്പർ 8ലേക്ക് എത്തി നിൽക്കുന്ന സിംബാബ്‌വെയെ കുഞ്ഞു ടീമാണെന്ന് കരുതി തള്ളികളയാൻ കഴിയില്ല.
എന്നാൽ ഇരു ടീമുകളും ഓരോ തോൽവി വീതി വഴങ്ങിയാണ് ചെന്നൈയിലേക്ക് എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമാണ്.
കണക്കുകൾ നോക്കിയാൽ ഇത് വരെ ഇന്ത്യയും സിംബാബ്‌വെയും 13 തവണയാണ് ടി20 ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 10 തവണ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്‌വെ വിജയിച്ചത് അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്. മൂന്ന് വിജയങ്ങളും അവർ നേടിയത് ഹരാരെയിലാണ്.
2015ൽ അക്ഷർ പട്ടേലും സഞ്ജു സാംസണുമൊക്കെ അടങ്ങിയ ഇന്ത്യൻ ടീമിനെ 10 റൺസിനാണ് ആദ്യം സിംബാബ്‌വെ പരാജയപ്പെടുത്തിയത്. 2016ൽ എം എസ് ധോനി നായകനാനായ ടീമിനെ 2 റൺസിനും 2024 ൽ വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും റിങ്കു സിങും അടങ്ങിയ ടീമിനെ 13 റൺസിനും സിംബാബ്‌വെ തോൽപ്പിച്ചിട്ടുണ്ട്.
എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നാളെ നിർണായക റോൾ ആണ് ഉള്ളത്.
സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. മത്സരദിനത്തിൽ ചെന്നൈയിൽ ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates