

ചണ്ഡീഗഢ്: വെറും രണ്ട് മിനിറ്റുകൾക്കുള്ളിൽ സംഭവിച്ച നാടകീയ പിഴവുകൾ മുള്ളൻപൂരിൽ ഇന്ത്യക്കെതിരായ ഏക ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തിൽ കൈവരുമായിരുന്ന മുൻതൂക്കം അഫ്ഗാനിസ്ഥാനു നഷ്ടമാക്കി. രാവിലത്തെ സെഷനിൽ അഫ്ഗാനിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കിയത് മോശം തീരുമാനങ്ങളും ഡിആർഎസ് കൈകാര്യം ചെയ്യുന്നതിലെ കടുത്ത പിഴവുകളുമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെയും തുടക്കം തന്നെ പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള സുവർണ്ണാവസരങ്ങളാണ് സന്ദർശകർക്ക് നഷ്ടമായത്.
ആദ്യ ദിനത്തിൽ കെഎൽ രാഹുലിന്റെ ബാറ്റിൽ പന്തുരസിയപ്പോൾ റിവ്യൂ നൽകാതെ കൈവിട്ട അഫ്ഗാനിസ്ഥാൻ അതേ തെറ്റുകൾ ഗില്ലിനും പന്തിനുമെതിരെയും ആവർത്തിച്ചു. മത്സരത്തിലെ 89ാം ഓവറിൽ അസ്മതുല്ല ഒമർസായ് പുതിയ പന്തെടുത്തപ്പോഴാണ് സംഭവങ്ങൾ.
ടെസ്റ്റിലുടനീളം മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ അസ്മതുല്ല ഗില്ലിനെ വിക്കറ്റിന് മുന്നിൽ കൃത്യമായി കുരുക്കി. അഫ്ഗാൻ താരങ്ങൾ ഒന്നടങ്കം അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് നൽകാൻ തയ്യാറായില്ല. അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി വിക്കറ്റ് കീപ്പർ അസ്ഫർ സസായിയെ നോക്കിയെങ്കിലും അദ്ദേഹത്തിനും കാര്യമായ ഉറപ്പില്ലായിരുന്നു.
പന്ത് ഗില്ലിന്റെ പാഡിൽ രണ്ട് തവണ തട്ടിയതാണ് (ആദ്യം ഫ്രണ്ട് പാഡിലും പിന്നീട് ബാക്ക് പാഡിലും) അഫ്ഗാൻ നിരയെ ആശയക്കുഴപ്പത്തിലാക്കിയത്. ഗിൽ പന്ത് ഡിഫൻഡ് ചെയ്യുന്നതിനിടെ ബാറ്റിൽ ഉരസിയിട്ടുണ്ടാകുമോ എന്ന് അവർ സംശയിച്ചു. എന്നാൽ ഡിആർഎസ് റീപ്ലേ വന്നപ്പോൾ ഗിൽ പൂർണമായും ഔട്ടായിരുന്നുവെന്നും പന്ത് മിഡിൽ ആൻഡ് ലെഗ് സ്റ്റംപിൽ തട്ടുമായിരുന്നുവെന്നും വ്യക്തമായി. ഈ സമയം 108 റൺസെടുത്തു നിന്ന, മത്സരത്തിൽ ഇതിനകം സെഞ്ച്വറി തികച്ച ഗില്ലിന് അതോടെ ജീവൻ തിരിച്ചുകിട്ടി. അസ്മതുല്ല എറിഞ്ഞ പന്ത് ഒടുവിൽ ലെഗ് ബൈ ആയി രേഖപ്പെടുത്തി.
തൊട്ടടുത്ത പന്തിൽ, റൗണ്ട് ദി വിക്കറ്റ് വന്ന അസ്മതുല്ല ഋഷഭ് പന്തിനെതിരെ ഒരു മനോഹരമായ ഔട്ട് സ്വിങർ എറിഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തു വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ഋഷഭ് പന്തിന്റെ ബാറ്റിൽ ഉരസി കീപ്പറുടെ കൈകളിലേക്ക് പോയതായി തോന്നിപ്പിച്ചു. ഇത്തവണയും അഫ്ഗാൻ കളിക്കാർ ഒന്നടങ്കം അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നിഷേധിച്ചു.
എന്നിട്ടും, എന്തുകൊണ്ടോ അഫ്ഗാനിസ്ഥാൻ റിവ്യൂ എടുക്കാൻ കൂട്ടാക്കിയില്ല. ഭീമൻ സ്‌ക്രീനിൽ ഇതിന്റെ റീപ്ലേ കാണിച്ചപ്പോൾ, പന്ത് ബാറ്റിൽ ഉരസിയിരുന്നുവെന്ന് വ്യക്തമായി. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും എന്തുകൊണ്ടാണ് റിവ്യൂ എടുക്കാതിരുന്നതെന്ന് ചോദിച്ച് അഫ്ഗാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസ് തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates