

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്, ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ കടക്കാനാകും. ഇന്ത്യന്‍ സമയം രാത്രി 8 മുതലാണ് മത്സരം.
ടി 20 യില്‍ ഇതുവരെ ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 16 ലും വിജയം ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ന് ഇന്ത്യയെ നേരിടാനെത്തുന്നത്. നാലു വിക്കറ്റിനാണ് ബംഗ്ലാദേശ് ലങ്കയെ പരാജയപ്പെടുത്തിയത്.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടിയ 6 വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലാണ് പ്രതീക്ഷ. 4 മത്സരങ്ങളില്‍ നിന്ന് 173 റണ്‍സുമായി അഭിഷേക് ശര്‍മ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്. 208 ആണ് അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണ്‍ മിഡില്‍ ഓര്‍ഡറില്‍ തന്നെയായിരിക്കും ഇറങ്ങുക. അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരായിരിക്കും ടോപ് ഓര്‍ഡറില്‍ കളിക്കുക. ബാറ്റിങ്ങിലും ബോളിങ്ങിലും മികവു പുലർത്തിയാണ് ഇന്ത്യ മുന്നേറുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates