

പൂനെ: ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അനായാസമായി മറികടന്ന ഇംഗ്ലണ്ടിന്, രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം. ഇതോടെ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി. 39 പന്തുകൾ ബാക്കിനിർത്തി നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം സന്ദർശകർ മറികടന്നത്. ജയത്തോടെ ഇംഗ്ലണ്ട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1–1ന് ഇന്ത്യയ്ക്കൊപ്പമെത്തി. ഇതോടെ ഞായറാഴ്ചത്തെ അവസാന മത്സരം നിർണായകമായി.
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്, ഓപ്പണർ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും ഒറ്റ റണ്ണിന് സെഞ്ചുറി നഷ്ടമായ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സുമാണ് കരുത്തായത്. ഏകദിനത്തിലെ 11–ാം സെഞ്ചുറി സ്വന്തമാക്കിയ ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും ഏഴു സിക്സറുകളും സഹിതം 124 റൺസെടുത്തു. തകർത്തടിച്ച സ്റ്റോക്സ് ആകട്ടെ, 52 പന്തിൽ നാലു ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസെടുത്തു. തുടർച്ചയായ ഓവറുകളിൽ സ്റ്റോക്സ്, ബെയർസ്റ്റോ, ജോസ് ബട്‍ലർ (0) എന്നിവർ പുറത്തായത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും ലിയാം ലിവിങ്സ്റ്റൺ 26, ഡേവിഡ് മലൻ10 എന്നിവർ ചേർന്ന് അവർക്ക് വിജയവഴി തെളിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 114 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 108 റണ്‍സെടുത്തു. മോശം ഫോമിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി രാഹുലിന്റെ സെഞ്ചുറി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ഒമ്പതിലെത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ (4) വിക്കറ്റ് നഷ്ടമായി. റീസ് ടോപ്ലിക്കായിരുന്നു വിക്കറ്റ്. പിന്നാലെ നന്നായി തുടങ്ങിയ രോഹിത്തിനെ സാം കറന്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.
37 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ടു പേരെയും നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കോലി രാഹുല്‍ സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.
79 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 66 റണ്‍സെടുത്ത കോലിയെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍ ഋഷഭ് പന്ത് സഖ്യം ടീമിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. നാലാം വിക്കറ്റില്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രാഹുല്‍ പുറത്താകുകയായിരുന്നു.
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് 40 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും മൂന്നു ഫോറുമടക്കം 77 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 336ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാലു സിക്‌സടക്കം 35 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്തിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്‍ഗന് പകരം ഡേവിഡ് മലാന്‍ ടീമിലെത്തി. സാം ബില്ലിങ്‌സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും ഇടംനേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates