ആവേശം അവസാന ഓവര്‍ വരെ!; ഇന്ത്യക്ക് ജയ് തിലക്

ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം, രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു
India vs England 2nd T20I Highlights: Tilak Varma Fifty Helps India Beat England By 2 Wickets In Tight Chase
തിലക് വര്‍മ
Updated on
1 min read

ചെന്നൈ: ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ പോരാട്ടത്തില്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം, രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. മുന്‍നിര താരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വര്‍മയെന്ന യുവതാരം നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടക്കും.

55 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ തിലക് വര്‍മ 72 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവര്‍ട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സ്. ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തി തിലക് വര്‍മ ഇന്ത്യക്ക് സൂപ്പര്‍ വിജയം സമ്മാനിച്ചു. അഞ്ച് പന്തില്‍ രണ്ടു തവണ അതിര്‍ത്തി കടത്തി ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്ന രവി ബിഷ്‌ണോയിയും വിജയത്തില്‍ നിര്‍ണായകമായി.

വാഷിങ്ടന്‍ സുന്ദര്‍ (26), ഓപ്പണര്‍ അഭിഷേക് ശര്‍മ (12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റ് താരങ്ങള്‍. സഞ്ജു സാംസണ്‍ (അഞ്ച്), ധ്രുവ് ജുറേല്‍ (നാല്), ഹാര്‍ദിക് പാണ്ഡ്യ (നാല്), അക്ഷര്‍ പട്ടേല്‍ (മൂന്നു പന്തില്‍ രണ്ട്), അര്‍ഷ്ദീപ് സിങ് (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് മൂന്നു വിക്കറ്റെടുത്തു. ആദില്‍ റഷീദ്, ജെയ്മി ഓവര്‍ട്ടന്‍, ലിയാം ലിവിങ്സ്റ്റണ്‍, മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഇംഗ്ലണ്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറി അഞ്ച് റണ്‍സിന് നഷ്ടമായെങ്കിലും, ഒരിക്കല്‍ക്കൂടി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 30 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതമാണ് 45 റണ്‍സെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തിയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്‌കോര്‍ 160 കടത്തിയത്.

ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിയിലെ കേമനായ വരുണ്‍ ചക്രവര്‍ത്തി ഇത്തവണ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com