

പുനെ: നാട്ടിൽ 18 ടെസ്റ്റ് പരമ്പരകൾ നേടിയുള്ള ഇന്ത്യൻ മുന്നേറ്റത്തിനു ഇന്ന് ന്യൂസിലൻഡ് തിരശ്ശീലയിട്ടു. ചരിത്രത്തിലാദ്യമായി അവർ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പരയെന്ന അനുപമ നേട്ടവും സ്വന്തമാക്കി. തോൽവിയിൽ ടീമിലെ എല്ലാ താരങ്ങളും ഉത്തരവാദികളാണെന്നു ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തെ ഇനി പോസ്റ്റുമോര്‍ട്ടം ചെയ്യാനില്ലെന്നും നായകന്‍. മത്സര ശേഷം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് തോൽവി വിലയിരുത്തി രോഹിത് സംസാരിച്ചത്.
ആവശ്യത്തിനു റൺസ് കൂട്ടിച്ചേർക്കണമായിരുന്നു. ബാറ്റർമാർക്ക് അതു കഴിഞ്ഞില്ലെന്നു രോഹിത് നിരാശ മറയ്ക്കാതെ പറഞ്ഞു.
'ഇങ്ങനെയൊരു മത്സര ഫലം ഒരിക്കലും പ്രതീക്ഷിച്ചില്ല. ന്യൂസിലൻഡിനു എല്ലാ ക്രെഡിറ്റും നൽകണം. തോൽവിയിൽ അങ്ങേയറ്റം നിരാശനാണ്. ചില അവസരങ്ങൾ കിട്ടിയിട്ടും അതുപയോഗിക്കാൻ ഞങ്ങൾക്കു സാധിച്ചില്ല. ആവശ്യമായ സ്കോർ കണ്ടെത്താൻ ബാറ്റർമാർക്കു കഴിഞ്ഞതുമില്ല. പുനെയിലെ പിച്ചിന്‍റെ സ്വഭാവം പ്രവചിക്കാൻ സാധിക്കാത്തതാണ്.'
'ആദ്യ ഇന്നിങ്സിൽ കുറച്ചധികം റൺസ് നേടാൻ ഇന്ത്യക്കു കഴിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ഇന്നത്തെ പരാജയം കൂട്ടായ ഉത്തരവാദിത്വമാണ്. അതിൽ ബാറ്റർമാരേയോ ബൗളർമാരേയും കുറ്റപ്പെടുത്താൻ താത്പര്യമില്ല. മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരാൻ ശ്രമിക്കും'- രോഹിത് വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിൽ 113 റൺസിന്‍റെ കനത്ത തോൽവിയാണ് ഇന്ത്യ നേരിട്ടത്. ആവശ്യത്തിനു സമയമുണ്ടായിട്ടും ക്രീസിൽ ഉറച്ചു നിന്നു പൊരുതാൻ ഒരു ബാറ്റർമാരും ശ്രമം നടത്തിയില്ല. ഓപ്പണർ യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയുമാണ് അൽപ്പം പിടിച്ചു നിൽക്കാൻ ആർജവം കാണിച്ചത്. രോഹിത് രണ്ടിന്നിങ്സിലും അമ്പേ പരാജയമായി. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയും പരാജയമായത് ഇന്ത്യക്ക് വലിയ തിരിച്ചടി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
