

ഇസ്ലാമബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആവസാന പോരാട്ടത്തിൽ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കടുത്ത വാക്കുകളിലാണ് മുൻ താരങ്ങൾ വിമർശിക്കുന്നത്. ഇക്കണക്കിനാണ് പോക്കെങ്കിൽ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കരുതേ എന്നാണ് തന്റെ പ്രാർഥനയെന്നും തോറ്റ് തുന്നംപാടി നാണംകെടുന്നതിനേക്കാൾ ഭേദം അതാണെന്നും മുൻ താരം ബാസിത് അലി. കളിക്കുന്ന സ്ഥലത്തേക്ക് മുഴുവൻ ആനുകൂല്യം കിട്ടാൻ ഹോം ഗ്രൗണ്ടും കൊണ്ടു പോകാൻ സാധിക്കുമോ എന്നു ഇതിഹാസ പേസർ ഷൊയ്ബ് അക്തറും പരിഹസിച്ചു.
'ലെജൻഡ്സ് ലീഗിൽ സംഭവിച്ചതു പോലെ ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അല്ലെങ്കിൽ നാം ഊഹിക്കുന്നതിനു അപ്പുറമുള്ള തോൽവിയായിരിക്കും ടീം ഇന്ത്യ നമുക്ക് സമ്മാനിക്കുക.
ഒരു യുട്യൂബ് ചാനലിലാണ് ബാസിത് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഈ ടീം അഫ്ഗാനിസ്ഥാനോടു പോലും ജയിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നു അവതാരകൻ ചൂണ്ടിക്കാട്ടി.
'പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോടു തോറ്റാൽ ആളുകൾ വലിയ കാര്യമാക്കില്ല. എന്നാൽ ഇന്ത്യയോടാണ് പരാജയമെങ്കിൽ ആളുകൾക്കു വട്ടായി പോകും'- ബാസിത് തുറന്നടിച്ചു.
പാകിസ്ഥാൻ ടീമിന്റെ ബാറ്റിങ് സംസ്കാരം തന്നെ ഉടച്ചു വാർക്കേണ്ട സമയം എപ്പഴോ കഴിഞ്ഞെന്നു ഷൊയ്ബ് അക്തറും വിമർശിച്ചു. വലിയ രീതിയിൽ തന്നെ ടീമിൽ മാറ്റങ്ങൾ വേണം. ഹോം പിച്ചിൽ ഫോം പ്രകടിപ്പിക്കുന്നുണ്ടെന്നു കരുതി എല്ലാ സ്ഥലത്തേക്കും ഈ പിച്ചും കൊണ്ടു സഞ്ചരിക്കാൻ സാധിക്കില്ലല്ലോയെന്നും അക്തറുടെ പരിഹാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
