

കട്ടക്ക്: ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തില്‍ ഇന്ത്യ ദക്ഷിണാഫ്രാക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175 റണ്‍സെടുത്തു. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. പിന്നീട് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ബാറ്റര്‍മാര്‍ പരാജയപ്പെട്ടതും തിരിച്ചടിയായി.
ആറാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയതോടെയാണ് ഇന്ത്യ ട്രാക്കിലായത്. 25 പന്തില്‍ താരം 50ൽ എത്തി. ഹര്‍ദിക് 28 പന്തില്‍ പുറത്താകാതെ 6 ഫോറും 4 സിക്‌സും സഹിതം 59 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തി ക്രീസ് അടക്കിവാണു.
കളി അവസാനിക്കുമ്പോള്‍ ഹര്‍ദികിനൊപ്പം ജിതേഷ് ശര്‍മയായിരുന്നു ക്രീസില്‍. താരം ഒരു സിക്‌സടക്കം 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
തുടക്കത്തില്‍ 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്‌കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ആറാം വിക്കറ്റായി ശിവം ദുബെയും കൂടാരം കയറി. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു.
ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്‍കി മടങ്ങി.
സൂര്യകുമാര്‍ യാദവ് സിക്‌സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്.
പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്‌ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്.
30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്‍സന്‍ കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍.
ഒരു സിക്‌സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്‌ല മടക്കി.
ശിവം ദുബെ രണ്ട് ഫോറടിച്ചു വേഗം തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരത്തെ ഡോണോവന്‍ ഫെരയ്‌ര ക്ലീന്‍ ബൗള്‍ഡാക്കി. ദുബെ 9 പന്തില്‍ 11 റണ്‍സുമായി പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates