ദീപക് ഹൂഡയുടെ ബാറ്റിങ്/ പിടിഐ
ദീപക് ഹൂഡയുടെ ബാറ്റിങ്/ പിടിഐ

നിരാശപ്പെടുത്തി സഞ്ജു; ദീപക് ഹൂഡയുടെ വെടിക്കെട്ട്; പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പിന്നിലേക്ക് പോയി. മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല
Published on

വാംഖഡെ: ശ്രീലങ്കക്കെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ 163 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പിന്നിലേക്ക് പോയി. മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ ദീപക് ഹൂഡയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 

ദീപക് ഹൂഡയാണ് ടോപ് സ്‌കോറര്‍. 23 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 41 റണ്‍സ് വാരി. അക്ഷര്‍ 20 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്നു. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

ഓപ്പണര്‍ ഇഷാന്‍ കിഷന്‍ തുടക്കം മുതല്‍ ഒരറ്റത്ത് തകര്‍ത്തടിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ടി20യില്‍ അരങ്ങേറ്റ മത്സരം കളിച്ച ശുഭ്മാന്‍ ഗില്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (ഏഴ്), സഞ്ജു സാംസണ്‍ (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് തിരിച്ചടിയായി. 

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഇഷാനൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. ഹര്‍ദിക് 27 പന്തില്‍ നാല് ഫോറുകള്‍ സഹിതം 29 റണ്‍സെടുത്തു. ഇഷാന്‍ 29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 37 റണ്‍സ് കണ്ടെത്തി. പിന്നീടാണ് ഹൂഡ- അക്ഷര്‍ സഖ്യത്തിന്റെ വെടിക്കെട്ട്.

ലങ്കന്‍ നിരയില്‍ ദില്‍ഷന്‍ മധുഷന്‍ക, മഹീഷ് തീക്ഷണ, ചമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com