

അഹമ്മദാബാദ്: അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 225 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-2നു സ്വന്തമാക്കി.
സ്‌കോർ: ഇന്ത്യ 20 ഓവറിൽ രണ്ടിന് 224. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടിന് 188
ക്യാപ്റ്റൻ വിരാട് കൊഹ് ലി മുന്നിൽ നിന്നു നയിച്ച ബാറ്റിങ് വെടിക്കെട്ടിൽ ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം നേടാനുള്ള ഇംഗ്ലണ്ടിന്റെ പരിശ്രമത്തെ മികച്ച ബൗളിങ് കാഴ്ചവെച്ച ഭുവനേശ്വർ കുമാർ തകർത്തു. നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി ഭുവനേശ്വർ രണ്ട് വിക്കറ്റുകൾ നേടി. ഭുവനേശ്വർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മാൻ ഓഫ് ദി സീരീസ് പട്ടം നായകൻ കൊഹ് ലിക്കാണ്.
ബാറ്റിങ് തുടങ്ങിയപ്പോൾതന്നെ ഇംഗ്ലണ്ടിന് ഓപ്പണർ ജേസൺ റോയിയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച ഡേവിഡ് മലാൻ-ജോസ് ബട്‌ലർ സംഘ്യം നിലയുറപ്പിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ പട വിയർത്തു. ഇരുവരും ചോർന്ന് 9.2 ഓവറിൽ സ്‌കോർ 100 കടത്തി.
13-ാം ഓവറിൽ ജോസ് ബട്‌ലറെ പുറത്താക്കി ഭുവനേശ്വർ വീണ്ടും കളി ഇന്ത്യയുടെ കൈയിലെത്തിച്ചു. 34 പന്തുകളിൽ നിന്നും ബട്ട്ലർ 52 റൺസെടുത്തു. ശാർദൂൽ ആണ് ഡേവിഡ് മലാന്റെ കുറ്റി പിഴുതെടുത്തത്. 45 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 68 റൺസെടുത്താണ് താരം മടങ്ങിയത്. ആ പ്രകടനത്തിന്റെ കരുത്തിൽ ട്വന്റി 20 യിൽ അതിവേഗത്തിൽ 1000 റൺസ് നേടുന്ന താരം എന്ന റെക്കോഡ് മലാൻ സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്.
മൂന്നുറൺസെടുത്ത ജോണി ബെയർസ്‌റ്റോ, ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ എന്നിവർ കാര്യമായ സംഭാവനകൾ നൽകാനാവാതെ മടങ്ങി. ഇതോടെ 142 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് വീണു. 14 റൺസെടുത്ത ബെൻ സ്‌റ്റോക്സും പുറത്തായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. 11 റൺസെടുത്ത ക്രിസ് ജോർഡനെ ശാർദുൽ മടക്കി. കളിയിൽ ശാർദുൽ ഠാക്കൂർ മൂന്നു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ, നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates