മുംബൈയെ വരുതിയിലാക്കി; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 156 റണ്‍സ്; രോഹിതിന് ചരിത്രനേട്ടം

ക്വിന്റണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി. മികച്ച തുടക്കമായിരുന്നെങ്കിലും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ മുംബൈക്കായില്ല. 
ക്യാച്ചെടുത്ത റസലിനെ അഭിനന്ദിക്കുന്ന സഹകളിക്കാര്‍
ക്യാച്ചെടുത്ത റസലിനെ അഭിനന്ദിക്കുന്ന സഹകളിക്കാര്‍
Updated on
2 min read


അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 156 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി. മികച്ച തുടക്കമായിരുന്നെങ്കിലും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ മുംബൈക്കായില്ല. 

തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് മികച്ച രീതിയില്‍ പന്തെറിഞ്ഞാണ് ബൗളര്‍മാര്‍ മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 

ശ്രദ്ധയോടെയാണ് രോഹിതും ഡി കോക്കും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മത്സരത്തില്‍ 18 റണ്‍സ് നേടിയതോടെ രോഹിത് കൊല്‍ക്കത്തയ്ക്കെതിരേ 1000 റണ്‍സ് തികച്ചു. ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ആദ്യമായാണ് ഒരു താരം 1000 റണ്‍സ് നേടുന്നത്.  രോഹിതും ഡി കോക്കും ചേര്‍ന്ന് 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി ടീമിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. ഡി കോക്കാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പത്താം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു.

30 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് നരെയ്ന്‍ മടക്കിയത്. സിക്സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ അവസാനിച്ചു. വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ മുംബൈ 89 ന് രണ്ട് എന്ന നിലയിലായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും തളരാതെ പിടിച്ചുനിന്ന ക്വിന്റണ്‍ ഡി കോക്ക് വൈകാതെ ഐ.പി.എല്ലിലെ 16-ാം അര്‍ധശതകം പൂര്‍ത്തിയാക്കി. 37 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഡി കോക്ക് 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 

ഡി കോക്കിനെ മടക്കി പ്രസിദ്ധ് വീണ്ടും മുംബൈയ്ക്ക് അപകടം വിതച്ചു. 42 പന്തുകളില്‍ നിന്ന് മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത ഡി കോക്കിനെ പ്രസിദ്ധ്സുനില്‍ നരെയ്നിന്റെ കൈയ്യിലെത്തിച്ചു. കിഷന്‍ മടങ്ങിയതോടെ പൊള്ളാര്‍ഡ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ക്രുനാല്‍ പാണ്ഡ്യ കൂടി ക്രീസിലെത്തിയതോടെ മുംബൈ സ്‌കോര്‍ മുന്നോട്ടുകുതിച്ചു. എന്നാല്‍ അവസാന ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച പൊള്ളാര്‍ഡ് റണ്‍ ഔട്ടായി. 15 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ക്രുനാല്‍ പാണ്ഡ്യയും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഫെര്‍ഗൂസന്‍ വെങ്കടേഷ് അയ്യരുടെ കൈയ്യിലെത്തിച്ചു. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com