അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍

ക്യാപ്റ്റനാകാന്‍ താത്പര്യമില്ലെന്ന് കെഎല്‍ രാഹുല്‍
Axar Patel Named Delhi Capitals Captain
അക്ഷര്‍ പട്ടേല്‍ എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇത്തവണ ഡല്‍ഹിയെ നയിക്കുന്നത്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡല്‍ഹി ലേലത്തിനു വിടാതെ നിലനിര്‍ത്തിയ അക്ഷറിനു നറുക്കു വീഴുകയായിരുന്നു. ഋഷഭ് പന്തിന്റെ പകരമാണ് അക്ഷര്‍ നായക പദവിയിലെത്തുന്നത്.

രാഹുലിനെ നായകനാക്കാന്‍ ആലോചനകളുണ്ടായിരുന്നെങ്കിലും താരം ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സ്ഥാനം നിരസിച്ചതോടെയാണ് അക്ഷറിനെ ക്യാപ്റ്റനാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്.

തനിക്കു കിട്ടിയ അംഗീകാരമെന്നാണ് നായക പദവിയെ അക്ഷര്‍ വിലയിരുത്തിയത്. ക്രിക്കറ്ററെന്ന നിലയില്‍ വളര്‍ച്ചയുടെ പാതയിലാണ്. അതിനാല്‍ തന്നെ ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാന്‍ താന്‍ ഒരുക്കമാണെന്നും അക്ഷര്‍ വ്യക്തമാക്കി.

2019 മുതല്‍ ഡല്‍ഹി ടീമിലെ അവിഭാജ്യ ഘടകമാണ് അക്ഷര്‍. 18 കോടിയ്ക്കാണ് താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയത്. 150 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1653 റണ്‍സും 123 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഈയടുത്തു നടന്ന ഇന്ത്യയുടെ ടി20 പരമ്പരയില്‍ അക്ഷര്‍ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നായകനയി ആദ്യമായാണ് താരം പരീക്ഷിക്കപ്പെടാന്‍ പോകുന്നത്. താരത്തിന്റെ നയിക്കാനുള്ള മികവ് ഇത്തവണ പരീക്ഷിക്കപ്പെടും.

രാഹുല്‍ നേരത്തെ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളെ നയിച്ചിട്ടുണ്ട്. ഇത്തവണ ഡല്‍ഹി രാഹുലിനെ 14 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്. പന്തിനെ ലേലത്തില്‍ വിട്ട് തിരിച്ചെടുക്കാമെന്ന ഡല്‍ഹിയുടെ കണക്കു കൂട്ടല്‍ പാളിപ്പോയിരുന്നു. താരത്തെ ഐപിഎല്ലിലെ സര്‍വകാല റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിക്കുകയായിരുന്നു. ഈ മാസം 24നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com