IPL 2025: ഹര്‍ദികിന്റെ 5 വിക്കറ്റും സൂര്യയുടെ അര്‍ധ സെഞ്ച്വറിയും തുണച്ചില്ല; മുംബൈ ഇന്ത്യന്‍സ് വീണു, ലഖ്‌നൗ വിജയ വഴിയില്‍

സൂര്യകുമാര്‍ യാദവ് 24 പന്തില്‍ 67 റണ്‍സ്
Lucknow win by 12 runs
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്എക്സ്
Updated on
2 min read

ലഖ്‌നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ വഴിയിലെത്തിയ മുംബൈക്ക് വീണ്ടും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ 191 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ 22 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ആവേശ് ഖാന്റെ മികവാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. താരം 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും മികച്ച ബൗളിങും ഫീല്‍ഡിങുമായി ലഖ്‌നൗ കളി പിടിക്കുകയായിരുന്നു. 24 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 67 റണ്‍സെടുത്തു.

നമാന്‍ ദിര്‍ 24 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 46 റണ്‍സെടുത്തു. തിലക് വര്‍മ 25 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ലഖ്‌നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, അകാശ് ദീപ്, അവേശ് ഖാന്‍, ദിഗ്വേഷ് രതി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് കളികളില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിനായി ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. അവരുടെ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ടീം സ്‌കോര്‍ 7 ഓവറില്‍ 75 റണ്‍സില്‍ എത്തിയിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ പിന്നീട് സ്‌കോറിങ് പിടിച്ചു നിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചു.

മാര്‍ഷാണ് ടോപ് സ്‌കോറര്‍. താരം 31 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്തു. മാര്‍ക്രം 38 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. മാര്‍ഷിനെ മടക്കി മലയാളി ചൈനാമെന്‍ ബൗളര്‍ വിഘ്‌നേഷ് പുത്തൂരാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

27 കോടിയുടെ മൂല്യവുമായി ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡിട്ട് വില പിടിച്ച താരമായി എത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് വീണ്ടും പരാജയമായി. ഇതുവരെ ഫോമിലെത്താത്ത താരം ഇത്തവണയും പരാജയപ്പെട്ടു. താരം 6 പന്തില്‍ 2 റണ്‍സുമായി മടങ്ങി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തിളങ്ങിയ നിക്കോളാസ് പൂരാനും ഇത്തവണ നിരാശയായിരുന്നു. താരം 6 പന്തില്‍ 12 റണ്‍സ് കണ്ടെത്തി.

പിന്നീട് ആയുഷ് ബദോനി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരുടെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.

മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 5 വിക്കറ്റുകള്‍ വീഴ്ത്തി. താരം 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് അഞ്ച് പേരെ മടക്കിയത്. ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com