

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ജയിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് വികാരം അടക്കി നിർത്താനായില്ല. ടീം ജയം സ്വന്തമാക്കിയപ്പോൾ അദ്ദേഹത്തിനു കരച്ചിലടക്കാൻ സാധിച്ചില്ല. കണ്ണു നിറഞ്ഞാണ് അദ്ദേഹം വിജയം നേരിൽ കണ്ടത്. പിന്നാലെ ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ ഋഷഭ് പന്തിനെ അദ്ദേഹം കെട്ടിപ്പിടിച്ച് ആഘോഷിക്കുകയും ചെയ്തു.
കളി തോറ്റാൽ ഗ്രൗണ്ടിനു സമീപത്തു നിന്നു ക്യാപ്റ്റൻമാരോട് കയർക്കുന്ന സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങൾ ഐപിഎല്ലിലെ പതിവ് കാഴ്ചകളിൽ ഒന്നാണ്. ഈ സീസണിലെ ആദ്യ പോരാട്ടം ഡൽഹി ക്യാപിറ്റൽസിനോടു ലഖ്നൗ തോറ്റപ്പോഴും സമാന ദൃശ്യങ്ങൾ ആരാധകർ കണ്ടു. സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് വ്യത്യസ്തമായ ദൃശ്യം ആരാധകർ കണ്ടത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
ടീം വിജയത്തിലേക്ക് മുന്നേറുമ്പോൾ ഗ്യാലറിയിൽ ഗോയങ്ക ഇടയ്ക്കു പ്രാർഥിക്കുന്നതും കണ്ടു. ഒടുവിൽ ടീം ജയത്തിലെത്തുമ്പോൾ അദ്ദേഹത്തിനു വികാരം അടക്കി നിർത്താൻ സാധിച്ചില്ല.
ആദ്യ മത്സരം തോറ്റ് തുടങ്ങിയ ലഖ്‌നൗ രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി. 5 വിക്കറ്റ് വിജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ലഖ്‌നൗ ഒരു പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് അടിച്ചാണ് വിജയിച്ചത്. ഹൈദരാബാദിന്റെ മൂന്ന് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണിത്.
ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മികച്ച ബാറ്റിങാണ് ലഖ്‌നൗ വിജയം അനായാസമാക്കിയത്. മൂന്നാം സ്ഥാനത്തു ബാറ്റിങിനെത്തിയ പന്ത് 50 പന്തില്‍ 9 ഫോറുകള്‍ സഹിതം 68 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. പുറത്താകാതെ നിന്ന പന്ത് ജയദേവ് ഉനത്കട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളും അഞ്ചാം പന്തും ഫോറടിച്ച് 12 റണ്‍സ് വാരിയാണ് ടീമിനെ ജയത്തിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates