മുംബൈ: പതിനഞ്ചാം ഐപിഎൽ സീസണിലെ മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ ബിസിസിഐ ആലോചിക്കുന്നതായി സൂചന. ലീഗ് ഘട്ട മത്സരങ്ങൾ മഹാരാഷ്ട്രയിലും പ്ലേഓഫ് അഹമ്മദാബാദിലുമായി നടത്തുമെന്നാണ് സൂചന.
ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലേയും രാജ്യത്തേയും കോവിഡ് സാഹചര്യം മാറിയാൽ മാത്രം ഇന്ത്യക്ക് പുറത്തേക്ക് വേദി മാറ്റിയാൽ മതി എന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം വീണ്ടും വഷളായാൽ യുഎഇ തന്നെയാണ് പകരം വേദിയായി പരിഗണിക്കുക.
മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും ലീഗ് ഘട്ട മത്സരങ്ങൾ. പ്ലേഓഫ് അഹമ്മദാബാദ് സ്റ്റേഡിയത്തിലും. സ്റ്റേഡിയങ്ങളിലേക്ക് 25 ശതമാനം കാണികൾക്കും പ്രവേശനം നൽകിയേക്കും. മുംബൈയിലും പുനെയിലും ആ സമയം കോവിഡ് കേസുകൾ നിയന്ത്രണവിധേയമായി നിൽക്കുകയാണെങ്കിലാവും സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിക്കുന്നത് ആലോചിക്കുന്നത്.
ഡിസംബറിൽ ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര നടത്തിയത് പോലെ ഐപിഎൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചന. ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലും 25 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates