

ബംഗളൂരു: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശ്വാസ വാർത്ത. ഇന്ത്യയുടെ സുപ്രീം പേസർ ജസ്പ്രിത് ബുംറ ഫിറ്റ്നസ് ടെസ്റ്റ് പാസായി. അടുത്ത മാസം അരങ്ങേറുന്ന രണ്ട് മത്സരങ്ങളടങ്ങിയ നിർണായക ടെസ്റ്റ് പരമ്പരയിൽ ബുംറ ഇന്ത്യയുടെ പേസ് നിരയുടെ നെടുനായകത്വം ഏറ്റെടുക്കും. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചതോടെ താരത്തിനു കളിക്കാനുള്ള അനുമതിയും ലഭിച്ചു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കു എന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനം കളിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് തുടർ ചികിത്സയും വിശ്രമവുമായി താരം ബംഗളൂരുവിലായിരുന്നു.
ജസ്പ്രിത് ബുംറ പരിക്കിൽ നിന്നു പൂർണമായി മുക്തനായിട്ടുണ്ട്. സെന്റർ ഓഫ് എക്സ്‍ലൻസ് നിർദ്ദേശിച്ച ഫിറ്റ്നസ് ടെസ്റ്റുകൾ അദ്ദേഹം വിജയിച്ചു. ടീമിന്റെ പദ്ധതികളിൽ നിർണായക പങ്കുള്ള താരം രണ്ട് ടെസ്റ്റുകളിലും പ്ലെയിങ് ഇലവനിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബിസിസിഐയോടു അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. ബുംറയുടെ സാന്നിധ്യം ഇന്ത്യക്ക് കൂടുതൽ കരുത്തു നൽകും.
ശ്രീലങ്കയ്ക്കു ശേഷം ഇന്ത്യ ന്യൂസിലൻഡ് പര്യടനത്തിനായി പോകും. ശ്രീലങ്കക്കെതിരായ പരമ്പര 2-0ത്തിനു തൂത്തുവാരി നില ഭദ്രമാക്കേണ്ടത് അതിനാൽ തന്നെ ഇന്ത്യക്ക് പ്രധാനമാണ്.
നിലവിൽ ഹാംസ്ട്രിങ്, ക്വാഡ്രിസെപ്സ് പരിക്കുകൾ കാരണം ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവരുടെ സേവനം ഇന്ത്യക്ക് ശ്രിലങ്കയിൽ നഷ്ടമാകും. വാഷിങ്ടൻ സുന്ദറിനും പരിക്കുണ്ട്. താരം ടീമിൽ ഉണ്ടെങ്കിലും ആദ്യ ടെസ്റ്റ് കളിക്കില്ല. മുതുകിലെ പരിക്കിനെ തുടർന്നു ആകാശ് ദീപും ദീർഘ നാളായി ടീമിനു പുറത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates