

ഗാബ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്വാസം കൊണ്ടത് ആരായിരിക്കും? ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ആയിരിക്കുമെന്നാണ് അതിന്റെ ഉത്തരം.
40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഈ ടെസ്റ്റ് സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 135 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്യു ഹെയ്ഡന്‍ ഒരു രസകരമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. 'വരുന്ന ആഷസ് പരമ്പരയില്‍ ജോ റൂട്ട് ഓസീസ് മണ്ണില്‍ ഒരു സെഞ്ച്വറി നേടിയില്ലെങ്കില്‍ ഞാന്‍ നഗ്നനായി മെല്‍ബണ്‍ ക്രിക്കറ്റ് മാതാനത്ത് കൂടി നടക്കും'- എന്നായിരുന്നു ഹെയ്ഡന്റെ വെല്ലുവിളി. ഈ വെല്ലുവിളിയ്ക്കു പിന്നാലെ ഹെയ്ഡന്റെ മകള്‍ ഗ്രെയ്‌സ് റൂട്ടിനോടു അപേക്ഷയുമായി രംഗത്തെത്തിയിരുന്നു. 'പ്ലീസ് റൂട്ട് ഒരു സെഞ്ച്വറിയടിക്കു' എന്നായിരുന്നു ഗ്രെയ്‌സിന്റെ അഭ്യര്‍ഥന.
എന്തായാലും ഹെയ്ഡന്റെ വെല്ലുവിളിയ്ക്കും ഗ്രെയ്‌സിന്റെ അഭ്യര്‍ഥനയ്ക്കും റൂട്ട് ഗാബയില്‍ ഉത്തരം നല്‍കി. സെഞ്ച്വറിയ്ക്കു പിന്നാലെ റൂട്ടിനെ അഭിനന്ദിച്ചു ഹെയ്ഡന്‍ വിഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തവണ ഇംഗ്ലണ്ട് താരമായ ജോ റൂട്ട് സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടുമെന്നായിരുന്നു ഹെയ്ഡന്റെ പ്രവചനം. ഏതായാലും പ്രവചനം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ യാഥാർഥ്യമായതിന്റെ ആവേശത്തിലാണ് ഹെയ്ഡൻ.
'എന്നേക്കാള്‍ ഈ സെഞ്ച്വറി ആവശ്യമുള്ള മറ്റൊരാളുമില്ല സുഹൃത്തേ. ഈയൊരു സെഞ്ച്വറിക്കായി ഞാന്‍ അത്രയധികം തങ്കളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അഭിനന്ദനങ്ങള്‍'- എന്നായിരുന്നു ഹെയ്ഡന്റെ പ്രതികരണം.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഓസ്‌ട്രേലിയയെ പരോക്ഷമായി ട്രോളിയാണ് റൂട്ടിന്റെ സെഞ്ച്വറിയെ അഭിനന്ദിച്ചത്. 'ഒടുവില്‍ ഓസ്‌ട്രേലിയക്കാര്‍ക്കും സമ്മതിക്കേണ്ടി വന്നു റൂട്ട് മികച്ച കളിക്കാരനെന്നു'- എന്നായിരുന്നു കുക്കിന്റെ പ്രതികരണം.
160ാം ടെസ്റ്റിലാണ് റൂട്ട് 40ാം സെഞ്ച്വറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും റൂട്ടിനുണ്ട്.
ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആ പേര് ദോഷം അങ്ങു തീർത്തു. ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നു കരകയറ്റുന്ന ഇന്നിങ്സായിരുന്നു ഗാബയിൽ.
ഓസീസിനെതിരെ 9 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരത്തിന്റെ ഓസീസിനെതിരെയുള്ള മികച്ച സ്‌കോര്‍ 89 ആയിരുന്നു. 2021നു ശേഷം കളിച്ച 61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 22 സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 262 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ചറിയും ഉള്‍പ്പടെ 537 റണ്‍സ് റൂട്ട് അടിച്ചുകൂട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates