മിലാൻ: സമീപകാലത്ത് ഫുട്ബോൾ ലോകം കണ്ട മികച്ച തിരിച്ചുവരവിലൂടെ ഇറ്റാലിയൻ സീരി എ പോരാട്ടത്തിൽ വിജയം പിടിച്ച് യുവന്റസ്. കരുത്തരായ റോമയ്ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 4-3നാണ് യുവന്റസ് അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.
അവസാന പത്ത് മിനിറ്റിൽ പത്ത് പേരായി കളിക്കേണ്ടി വന്നിട്ടും യുവന്റസ് വിജയം വിടാതെ കാത്തു. പത്ത് മിനിറ്റിലാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് റോമയെ അവരുടെ തട്ടകത്തിൽ മാസിമിലിയാനോ അല്ലെഗ്രിയും സംഘവും വീഴ്ത്തിയത്.
കളി തുടങ്ങി 11മിനിറ്റിൽ ടാമി അബ്രഹാമിലൂടെ റോമ ലീഡ് എടുത്തു. 18ാം മിനിറ്റിൽ പോളോ ഡിബാലയിലൂടെ യുവന്റസ് സമനില പിടിച്ചു. പിന്നീട് യുവന്റസ് പിന്നോട്ട് പോകുകയും റോമ കളി നിയന്ത്രിക്കുകയും ചെയ്തു. 48ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള സ്ട്രൈക്കിൽ നിന്ന് മിഖിതാര്യൻ റോമയെ വീണ്ടും മുന്നിൽ എത്തിച്ചു. 53ാം മിനിറ്റിൽ പെലെഗ്രിനിയുടെ ഫ്രീകിക്കും വലയിൽ എത്തിയതോടെ സ്കോർ 3-1 എന്നായി. റോമ മൂന്ന് പോയിന്റ് ഉറപ്പിച്ചു എന്ന് തോന്നിപ്പിച്ച നിമിഷം.
എന്നാൽ യുവന്റസ് തിരിച്ചടിച്ചു. 70ാം മിനുട്ടിൽ ലോകടെല്ലിയുടെ ഹെഡ്ഡർ യുവന്റസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 3-2. പിന്നാലെ 74ാം മിനിറ്റിൽ കുലുസേവ്സ്കിയുടെ ഗോൾ. സ്കോർ 3-3. 77ാം മിനിറ്റിൽ മറ്റിയ ഡി ഷില്യോയുടെ ഗോൾ. യുവന്റസ് 4-3ന് മുന്നിൽ!
അവിടെ നാടകീയത അവസാനിച്ചില്ല. 77ാം മിനിറ്റിൽ യുവന്റസ് പ്രതിരോധ താരം മത്യാസ് ഡിലിറ്റിന് ചുവപ്പ് കാർഡും റോമക്ക് പെനാൽറ്റിയും. പക്ഷെ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ റോമക്ക് ആയില്ല. പെലെഗ്രിനി എടുത്ത ഷോട്ട് ഗോൾ കീപ്പർ സെസനി തടുത്തിട്ടു. പിന്നീട് അവസാന മിനിറ്റ് വരെ പത്ത് പേരുമായി പൊരുതി അവർ ജയം കളയാതെ കാത്തു.
ജയത്തോടെ 21 മത്സരങ്ങളിൽ 38 പോയിന്റുമായി യുവന്റസ് ലീഗിൽ അഞ്ചാം സ്ഥാനത്ത്. റോമ ഏഴാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates