

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം കരുണ്‍ നായര്‍ സ്ഥാനം നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. താരത്തെ ഒഴിവാക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഇപ്പോള്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചതുമില്ല. കരുണ്‍ ഔട്ടായി പകരം മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ വരികയും ചെയ്തു.
സര്‍ഫറാസ് ഖാനാണ് ടീമിലെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട മറ്റൊരാള്‍. എന്നാല്‍ താരത്തിനും ഇടംകിട്ടിയില്ല. 2024ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സര്‍ഫറാസിന്റെ മുന്നില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വാതില്‍ തുറന്നില്ല. സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ച്വറിയടിക്കാന്‍ സര്‍ഫറാസിനു സാധിച്ചിരുന്നു. എന്നാല്‍ അതൊന്നും വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പരിഗണിക്കപ്പെട്ടില്ല.
കരുണിനെ ഒഴിവാക്കാനും സര്‍ഫറാസിനെ പരിഗണിക്കാതിരുന്നതിന്റെയും കാരണം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. സര്‍ഫറാസിനെ പരിഗണിക്കാതിരുന്നതിന്റെ കാരണം ഒറ്റ വാക്കില്‍ അഗാര്‍ക്കര്‍ പറഞ്ഞു. താരത്തിനു പരിക്കേറ്റതാണ് ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമെന്നു അദ്ദേഹം പറയുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരുണിനു പക്ഷേ ഇംഗ്ലീഷ് മണ്ണില്‍ തിളങ്ങാനായില്ല. നാല് ടെസ്റ്റുകള്‍ കളിച്ച താരത്തിനു ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാനായത്.
'കരുണിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് വിളിക്കുമ്പോള്‍ ഞങ്ങള്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനു തിളങ്ങാനായില്ല. അദ്ദേഹം നാല് ടെസ്റ്റുകള്‍ കളിച്ചു. നിങ്ങളെല്ലാം ഒറ്റ ഇന്നിങ്സിനെ കുറിച്ചു മാത്രമാണ് പറയുന്നത്. അതു തന്നെയാണ് കാരണം. നിലവിലെ സാഹചര്യത്തില്‍ പടിക്കലിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയത്.'
'15 മുതല്‍ 20 ടെസ്റ്റുകള്‍ വരെയൊക്കെ ഒരു താരത്തിനു അവസരം കൊടുക്കേണ്ടതുണ്ട്. ശരിയാണ്. എന്നാല്‍ അങ്ങനെയൊരു സാഹചര്യമല്ല നിലവിലുള്ളത്. പടിക്കല്‍ നിലവില്‍ ഇന്ത്യ എ ടീമിനായി മികവോടെ ബാറ്റ് ചെയ്യുന്നുണ്ട്. ഒരിക്കല്‍ കൂടി പറയട്ടേ കരുണ്‍ നായരില്‍ നിന്നു കുറച്ചുകൂടി മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു'- അഗാർക്കർ വ്യക്തമാക്കി.
ഇംഗ്ലീഷ് മണ്ണില്‍ 8 ഇന്നിങ്സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. ആകെ 205 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. 25.6 ആണ് ആവറേജ്.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഒന്നാം ടെസ്റ്റ് ഒക്ടോബര്‍ 2 മുതല്‍ 6 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. രണ്ടാം ടെസ്റ്റ് 10 മുതല്‍ 14 വരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates