

ഷിമോഗ: ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തവണയും മികച്ച ഫോമില്‍ ബാറ്റ് വീശുകയാണ് മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം തന്നെ ഇന്ത്യൻ ടീമിൽ നിന്നു ഒഴിവാക്കിയതിലെ നീരസം താരം തുറന്നു പറയുന്നു. ഗോവയ്ക്കെതിരായ രഞ്ജി പോരാട്ടത്തിൽ സെഞ്ച്വറി നേടിയതിനു പിന്നാലെ താരം ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തി.
ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് മൂന്ന് സീസണായി സ്ഥിരത പുലര്‍ത്തുന്ന താരമാണ് കരുണ്‍. ഇത്തവണയും താരം മിന്നും ഫോമിലാണ്. ഗോവയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കര്‍ണാടയ്ക്കായി താരം കിടിലന്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 174 റണ്‍സാണ് ഗോവയ്‌ക്കെതിരെ കണ്ടെത്തിയത്.
സെഞ്ച്വറി നേട്ടത്തിലൂടെ ലക്ഷ്യം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുക തന്നെയെന്നു പ്രകടനത്തിലൂടെ പറയുകയാണ് കരുണ്‍. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തനിക്കു മതിയായ അവസരം നല്‍കിയില്ലെന്ന പരോക്ഷ ആരോപണവും കരുണ്‍ ഉന്നയിക്കുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം ഈയടുത്ത് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് കരുണിനെ തിരികെ വിളിച്ചിരുന്നു. 8 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിനു 205 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് പരമ്പരയില്‍ താരം കണ്ടെത്തിയത്. പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. വിൻഡീസിനെതിരായ പരമ്പരയിലേക്ക് മാത്രമല്ല ഓസ്ട്രേലിയൻ എ ടീമിനെതിരായ ചതുർദിന ടെസ്റ്റിലേക്കടക്കം താരത്തെ പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. കരുണിനു കിട്ടിയ അവസരം മുതലാക്കാനായില്ല എന്നായിരുന്നു അജിത് അഗാര്‍ക്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ഗോവയ്‌ക്കെതിരെ നടക്കുന്ന രഞ്ജി പോരാട്ടത്തിനിടെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സ്വപ്‌നം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്.
'തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കാതെ പോയത് നിരാശപ്പെടുത്തുന്നതാണ്. ഒരു പരമ്പര മാത്രം നോക്കിയല്ല വിലയിരുത്തേണ്ടത്. ഞാന്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ മറ്റ് അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ എന്റെ കര്‍മം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീമില്‍ തിരിച്ചെത്തുകയെന്ന സ്വപ്‌നവും ഉപേക്ഷിക്കുന്നില്ല.'
'ലക്ഷ്യം വ്യക്തമാണ്. രാജ്യത്തിനായി കളിക്കുക എന്നതു തന്നെയാണ് പ്രയോറിറ്റി. എന്നാല്‍ അവസരം കിട്ടുന്നില്ലെങ്കില്‍ ഏതു ടീമിനായി കളിക്കാനാണോ അവസരം ഒരുങ്ങുന്നത് ആ ടീമിനായി കഠിനാധ്വാനം ചെയ്യുക എന്നതാണ്'- കരുണ്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates