

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിനത്തിൽ കർണാടക ശക്തമായ നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണാടക. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരുടെ പ്രകടനമാണ് കർണാടകയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്.
ടോസ് നേടിയ കർണാടക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ കർണാടകത്തെ ഞെട്ടിച്ചു. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാളാണ് ആദ്യം മടങ്ങിയത്. എംഡി നിധീഷിൻ്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് മായങ്ക് പുറത്തായത്. തൊട്ടു പിന്നാലെ 8 റൺസെടുത്ത ഓപണർ കെ വി അനീഷിനെ ബേസിൽ എൻപിയും അസ്ഹറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിൽ തകർച്ചയെ മുന്നിൽക്കണ്ട കർണാടകയെ കരുൺ നായരും കെ എൽ ശ്രീജിത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും ചേർന്ന് 123 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ കർണാടകയ്ക്ക് ശ്രീജിത്തിൻ്റെ വിക്കറ്റ് നഷ്ടമായി. 65 റൺസെടുത്ത ശ്രീജിത്, ബാബ അപരാജിത്തിൻ്റെ പന്തിൽ അഹ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പുറത്തായത്.
തുടർന്നെത്തിയ ആർ സ്മരൺ കരുൺ നായർക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതിനകം തന്നെ 183 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ചായയ്ക്ക് ശേഷം കളി തുടങ്ങി ഉടൻ തന്നെ കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലും കരുൺ സെഞ്ച്വറി നേടിയിരുന്നു. കളി നിർത്തുമ്പോൾ കരുൺ നായർ 142ഉം സ്മരൺ 88 റൺസുമായി ക്രീസിലുണ്ട്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം കർണാടകയ്ക്കെതിരെ കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മലിന് പകരം കൃഷ്ണപ്രസാദിനെയും അങ്കിത് ശർമയ്ക്ക് പകരം എംയു ഹരികൃഷ്ണനെയുമാണ് ഉൾപ്പെടുത്തിയത്. വൈശാഖ് ചന്ദ്രനിലൂടെ ഒരു ബൗളറെ കൂടുതലായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates