കോട്ട കെട്ടി ഖവാജയും ഗ്രീനും; 300 കടന്ന് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് 

സെഞ്ച്വറിയുമായി ഒന്നാം ദിനം ഓസീസിന് കരുത്തായി നിന്ന ഉസ്മാന്‍ ഖവാജയും അര്‍ധ സെഞ്ച്വറി തികച്ച കാമറൂണ്‍ ഗ്രീനും ബാറ്റിങ് തുടരുന്നു
ഉസ്മാൻ ഖവാജയുടെ ബാറ്റിങ്/ പിടിഐ
ഉസ്മാൻ ഖവാജയുടെ ബാറ്റിങ്/ പിടിഐ
Updated on
1 min read

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു. 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച അവര്‍ 300 കടന്നു. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.  

സെഞ്ച്വറിയുമായി ഒന്നാം ദിനം ഓസീസിന് കരുത്തായി നിന്ന ഉസ്മാന്‍ ഖവാജയും അര്‍ധ സെഞ്ച്വറി തികച്ച കാമറൂണ്‍ ഗ്രീനും ബാറ്റിങ് തുടരുന്നു. നിലവില്‍ ഖവാജ 133 റണ്‍സും ഗ്രീന്‍ 71 റണ്‍സുമായി ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

നേരത്തെ ഖവാജയുടെ 14ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ- ട്രാവിസ് ഹെഡ്ഡ് സഖ്യം കരുതലോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 61 റണ്‍സ് വരെ കാക്കേണ്ടി വന്നു. 

32 റണ്‍സെടുത്ത ട്രാവിഡ് ഹെഡ്ഡാണ് ആദ്യം മടങ്ങിയത്. താരം ഏഴ് ഫോറുകള്‍ അടിച്ചു. പിന്നാലെ എത്തിയ മര്‍നസ് ലബുഷെയ്ന്‍ അധികം നിന്നില്ല. താരം മൂന്ന് റണ്‍സുമായി മടങ്ങി. 

പിന്നീട് ക്രീസില്‍ ഖവാജയ്‌ക്കൊപ്പം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നിച്ചതോടെ ഓസ്‌ട്രേലിയ വീണ്ടും ട്രാക്കിലായി. എന്നാല്‍ സ്മിത്ത് 38 റണ്‍സുമായി കൂടാരം കയറി. രവീന്ദ്ര ജഡേജ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി. 

പിന്നാലെ വന്ന പീറ്റര്‍ ഹാന്‍ഡ്സ്‌കോംപും അധികം നിന്നില്ല. താരം 17 റണ്‍സുമായി മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com