

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഇവിടെ നടന്ന പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചിരുന്നു.
ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ലഖ്നൗ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
കൊൽക്കത്തയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് ഇത് വരെ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ ബൗളിങ് നിര വേണ്ട രീതിയിൽ ശോഭിക്കുന്നില്ല എന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ടീമിന്റെ തുറുപ്പ് ചീട്ടായ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും തിളങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ ആദ്യ 11ൽ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം കാമറൂണ്‍ ഗ്രീൻ ഇന്നത്തെ മത്സരത്തിൽ പന്തെറിയുമെന്നാണ് സൂചന. കാർത്തിക ത്യാഗി, അംഗ്‍കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
മറുഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉള്ളത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ അവസാന ഓവറിൽ നേടിയ വിജയമാണ് ടീമിന് കരുത്താകുന്നത്.
എന്നാലും ടീമിൽ നിരവധി പ്രതിസന്ധികൾ ഇപ്പോഴുമുണ്ട് നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ്,എയ്ഡന്‍ മാര്‍ക്രം എന്നിവർ ഇത് വരെ തിളങ്ങിയിട്ടില്ല. ഹസരംഗയെ പോലുള്ള സ്പിൻ ബൗളരുടെ അഭാവവും ടീമിന് തിരിച്ചടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates