

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനു ഉജ്ജ്വല സ്വീകരണമാണ് ബിസിസിഐ ഒരുക്കിയത്. ബിസിസിഐ വാർഷിക പുരസ്കാര സമർപ്പണ വേദിയായ നമാൻ അവാർഡ്സിലാണ് താരങ്ങൾക്ക് ആദരം നൽകിയത്. അതിനിടെ ചടങ്ങിന്റേതായി പുറത്തു വന്ന ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണും ഏകദിന ടീം വിക്കറ്റ് കീപ്പറായ കെഎൽ രഹുലും തമ്മിലുള്ള ഒരു സൗഹൃദ നിമിഷമാണ് വൈറലായത്.
ചടങ്ങിൽ ടി20 ലോകകപ്പ് നേടിയ ടീമിനു പുറമെ കന്നി ഏകദിന ലോക കിരീടം കഴിഞ്ഞ വർഷം സ്വന്തമാക്കിയ വനിതാ ടീം, 2025ലെ ചാംപ്യൻസ് ട്രോഫി നേടിയ സീനിയർ പുരഷ ടീം, ഈ വർഷം അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, 2025ൽ അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ ടീം എന്നിവരേയും ആദരിച്ചിരുന്നു. ഈ നാല് ടീമുകൾക്കും ആദരം നൽകിയ ശേഷം അവസാനമാണ് ടി20 ടീമിനെ ആദരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്.
താരങ്ങൾ വേദിയിലേക്ക് വരിയായി നടക്കുന്നതിനിടെ സദസിലിരുന്ന മറ്റുള്ളവർ എഴുന്നേറ്റു നിന്നു കൈയടിച്ചു. ഈ കൂട്ടത്തിൽ ചാംപ്യൻസ് ട്രോഫി ജേതാക്കളുടെ ഭാഗമായി നേരത്തെ ആദരം ഏറ്റുവാങ്ങിയ രാഹുലും ഇരിക്കുന്നുണ്ടായിരുന്നു.
സഞ്ജു നടന്നു നീങ്ങുമ്പോൾ രാഹുൽ മലയാളി താരത്തെ നോക്കി ചിരിയ്ക്കുന്നതും എന്തോ ഉറക്കെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മുന്നോട്ടു നീങ്ങിയ സഞ്ജു തന്നെ വിളിച്ചത് ആരാണെന്നു ആദ്യം മനസിലാകുന്നില്ല. പിന്നീട് തിരിഞ്ഞു നോക്കിയപ്പോഴാണ് രാഹുലിനെ കാണുന്നത്. വരിയിൽ നിന്നു വീണ്ടും പിന്നിലേക്ക് വന്ന് രാഹുലിനു സമീപത്തേക്ക് ചെന്നു സഞ്ജു ആദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ അടുപ്പം വ്യക്തമാക്കുന്ന വിഡിയോ ആരാധകരുടെ ശ്രദ്ധയിൽ അതിവേഗമാണ് എത്തിയത്.
സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് ടി20 ലോകകപ്പിൽ സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേർന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാൽ ലോകകപ്പ് മുന്നിൽ കണ്ട് ശുഭ്മാൻ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോൾ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായി.
എന്നാൽ ഗില്ലും അഭിഷേകും ചേർന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടർന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു.
സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങാനായില്ല. ഇഷാൻ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പിൽ ആദ്യ മത്സരം മുതൽ ഓപ്പണർ.
പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പർ എട്ടിൽ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണർ റോളിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 97 റൺസടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയർ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം.
വെറും അഞ്ച് കളിയിൽ നിന്നു 321 റൺസ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം സ്വന്തം പേരിലാക്കി. 80.25 റൺസ് ശരാശരിയിൽ 199.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്‌സുമാണ് 5 കളിയിൽ നിന്നു മലയാളി താരം അടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates