

കൊല്‍ക്കത്ത: ഐപിഎല്ലിൽ സമീപ കാലത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളാണ് സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും. 7 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി കെകെആര്‍ ഇരു താരങ്ങളും ഇല്ലാതെ കളിക്കാനിറങ്ങി. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനിലാണ് ഇരുവരും ഇടംപിടിക്കാതെ പോയത്.
കനത്ത മഴയെ തുടര്‍ന്നു മത്സരം 3 ഓവര്‍ പിന്നിട്ടപ്പോള്‍ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ഇരുവരുടേയും അസാന്നിധ്യം പക്ഷേ ആരാധകരുടെ ശ്രദ്ധയിലെത്തി. ഇരുവര്‍ക്കും പരിക്കേറ്റതാണ് തിരിച്ചടിയായത്. 2019ലാണ് ഇത്തരത്തില്‍ ഇരു താരങ്ങളുമില്ലാതെ കൊല്‍ക്കത്ത ഇറങ്ങിയത്. അന്ന് ടീം ഡല്‍ഹി ക്യാപിറ്റല്‍സിനോടു തോല്‍ക്കുകയും ചെയ്തു.
2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതു മുതല്‍ നരെയ്ന്‍ കെകെആറിനു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളു. 2024ല്‍ കെകെആര്‍ ഐപിഎല്‍ കിരീടം ഇടവേളയ്ക്കു ശേഷം മൂന്നാം തവണയും സ്വന്തമാക്കിയപ്പോള്‍ ഇരു താരങ്ങളുടെയും പങ്ക് വലുതായിരുന്നു.
മത്സരത്തില്‍ ഇരുവര്‍ക്കും പകരം റോവ്മാന്‍ പവല്‍, നവ്ദീപ് സെയ്നി എന്നിവരെയാണ് കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയത്. നവ്ദീപ് സെയ്‌നിയുടെ കൊല്‍ക്കത്തയ്ക്കായുള്ള അരങ്ങേറ്റമായിരുന്നു പോരാട്ടം. എന്നാല്‍ മത്സരം നടന്നില്ല. ടോസ് നേടി കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 3.4 ഓവറില്‍ കെകെആര്‍ 25 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates