

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ നിർണായക വിജയം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയപ്പോൾ അതിനു പിന്നിൽ വിയർപ്പൊഴുക്കി ബാറ്റ് വീശി നിർണായകമായത് ക്രുണാൽ പാണ്ഡ്യയായിരുന്നു. പിന്നാലെ ശരീരത്തിലെ പരിക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരിക്കുകയാണ് താരം. പതിവ് ബാറ്റിങ് സ്റ്റാറുകൾ പതറിപ്പോയ പിച്ചിൽ ക്രുണാൽ നിർണായക ഇന്നിങ്സാണ് കളിച്ചത്. 46 പന്തിൽ 5 സിക്സും 4 ഫോറും സഹിതം താരം 73 റൺസ് അടിച്ചെടുത്തു വിജയത്തിന്റെ നട്ടെല്ലായി മാറി. പരിക്ക് വക വയ്ക്കാതയുള്ള താരത്തിന്റെ പ്രകടനം. വയറിലെ പരിക്കിന്റെ ചിത്രമാണ് താരം സമൂഹ മാധ്യമത്തിൽ പങ്കിട്ടത്.
പോരാട്ടത്തിന്റെ മൂല്യം തെളിയിക്കുന്നതാണ് ചില മുറിവുകൾ- എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കിട്ടത്.
ത്രില്ലർ പോരാട്ടത്തിലാണ് ആർസിബി ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ആര്‍സിബി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്. അവസാന പന്തിലാണ് ആര്‍സിബിയുടെ ജയം.
അവസാന 2 ഓവറിൽ 3 വിക്കറ്റ് കൈയിലിരിക്കെ 18 റൺസായിരുന്നു ആർസിബിക്ക് വേണ്ടിയിരുന്നത്. ജസ്പ്രിത് ബുംറ എറിഞ്ഞ 19ാം ഓവറിൽ 3 റൺസ് മാത്രമാണ് പിറന്നത്. അവസാന ഓവർ മുംബൈക്കായി എറിഞ്ഞത് രാജ് ബാവയായിരുന്നു. ഈ ഓവറിൽ 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡ്. പിന്നാലെ എറിഞ്ഞ പന്ത് നോബോളായി. അടുത്ത പന്തിൽ സിംഗിൾ. പിന്നാലെ വീണ്ടും വൈഡ് വന്നു. ഒരു ബൈ റൺ കൂടി ഓടിയെടുത്തതോടെ അഞ്ച് പന്തിൽ 10 റൺസായി ആർസിബിയുടെ ലക്ഷ്യം. അടുത്ത പന്തിൽ ക്രീസിലുണ്ടായിരുന്ന റൊമാരിയോ ഷെപ്പേർഡിനു റൺസെടുക്കാനായില്ല. തൊട്ടടുത്ത പന്തിൽ ഷെപ്പേർഡ് ഔട്ടാവുകയും ചെയ്തു. താരം വെറും 4 റൺസ് മാത്രമാണ് എടുത്തത്.
അതോടെ അവസാന 3 പന്തിൽ 10 റൺസായി ആർസിബിയുടെ ലക്ഷ്യം. നാലാം പന്ത് നേരിട്ടത് ഭുവനേശ്വർ കുമാർ. താരം ഈ പന്ത് സിക്സറടിച്ചതോടെ അവസാന 2 പന്തിൽ 3 റൺസായി ലക്ഷ്യം. അഞ്ചാം പന്തിൽ സിംഗിൾ എടുത്ത് ഭുവി സ്ട്രൈക്ക് കൈമാറി. അവസാന പന്തിൽ അവരുടെ ലക്ഷ്യം 1 പന്തിൽ 2 റൺസ്. റസിഖ് സാലാം മുട്ടിയിട്ട് ഈ പന്തിൽ റൺസ് ഓടി. ആദ്യ റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനോടുന്നതിനിടെ റണ്ണൗട്ടിനുള്ള അവസരം മുംബൈക്ക് കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സാധിച്ചില്ല. ഫലം 2 വിക്കറ്റ് ജയവുമായി ആർസിബി പ്ലേ ഓഫിന്റെ വക്കിൽ. മുംബൈക്ക് ഇത്തവണയും നിരാശയോടെ പ്ലേ ഓഫ് കാണാതെ മടക്കവും.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ എവര്‍ഗ്രീന്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ തീ തുപ്പിയപ്പോള്‍ മുംബൈ ബാറ്റിങിനു കാര്യമായ ഗ്രിപ്പ് കിട്ടിയില്ല.
57 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. താരം 42 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി കടന്നത്. നമാന്‍ ധിര്‍ 32 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 47 റണ്‍സെടുത്തു. രോഹിത് ശര്‍മ 10 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 22 റണ്‍സെടുത്തു മികച്ച തുടക്കമിട്ടു മടങ്ങി. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് മുംബൈക്ക് തിരിച്ചടിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates