കുമാര്‍ കുശാഗ്രയുടെ കൂറ്റനടികള്‍; റണ്‍ ചെയ്‌സില്‍ പുതു ചരിത്രമെഴുതി ഝാര്‍ഖണ്ഡ്; ഗുജറാത്ത് ടൈറ്റന്‍സും ഹാപ്പി!
പുനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഝാര്‍ഖണ്ഡ് ടീം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍സ് ചെയ്‌സ് വിജയം സ്വന്തമാക്കി റെക്കോര്‍ഡിട്ടാണ് ഝാര്‍ഖണ്ഡ് കളം വിട്ടത്. പഞ്ചാബിനെ അവര്‍ 6 വിക്കറ്റിനു തകര്‍ത്താണ് റെക്കോര്‍ഡിട്ടത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിന്റെ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ബോര്‍ഡില്‍ ചേര്‍ത്തത് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ്. ഝാര്‍ഖണ്ഡിന്റെ മറുപടി അതിലും വേഗത്തിലായിരുന്നു. 18.1 ഓവറില്‍ അവര്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സ് അടിച്ചാണ് അവര്‍ ജയിച്ചു കയറിയത്.
ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ നയിക്കുന്ന ഝാര്‍ഖണ്ഡിനായി മൂന്നാമനായി ക്രീസിലെത്തിയ കുമാര്‍ കുശാഗ്രയുടെ തകര്‍പ്പന്‍ ബാറ്റിങാണ് റെക്കോര്‍ഡ് ജയത്തിനു അടിത്തറയിട്ടത്. താരം 42 പന്തില്‍ 4 സിക്‌സും 8 ഫോറും സഹിതം 86 റണ്‍സ് വാരി പുറത്താകാതെ നിന്നു ടീമിന്റെ ജയം ഉറപ്പാക്കി.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും തിളങ്ങി. ഓപ്പണറായി എത്തിയ താരം 23 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സ് അടിച്ചെടുത്തു ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്. സഹ ഓപ്പണര്‍ വിരാട് സിങ് 7 പന്തുകള്‍ നേരിട്ട് പുറത്തായെങ്കിലും അതിനിടെ താരം രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് സംഭാവന നല്‍കിയിരുന്നു.
അഞ്ച്, ആറ് സ്ഥാനങ്ങളിലിറങ്ങിയ അനുകുല്‍ റോയ്, പങ്കജ് കുമാര്‍ എന്നിവരും കുമാര്‍ കുശാഗ്രയ്‌ക്കൊപ്പം തകര്‍ത്തടിച്ചതോടെയാണ് അവര്‍ അതിവേഗം റണ്‍സ് ചെയ്‌സ് ജയം സ്വന്തമാക്കിയത്. അനുകുല്‍ റോയ് 17 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 37 റണ്‍സെടുത്തു. പങ്കജ് 18 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് കുമാറിനൊപ്പം പുറത്താകാതെ ക്രീസില്‍ നിന്നു.
നേരത്തെ, പുറത്താകാതെ 45 പന്തില്‍ 11 സിക്‌സും 9 ഫോറും സഹിതം 125 റണ്‍സ് അടിച്ച് സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത സലില്‍ അറോറയുടെ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 27 റണ്‍സെടുത്ത നമാന്‍ ധിര്‍, 23 റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിങ് എന്നിവര്‍ മാത്രമാണ് സലിലിനെ അല്‍പ്പമെങ്കിലും പിന്തുണച്ചത്. താരം ഏതാണ്ട് ഒറ്റയ്ക്ക് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
ഝാര്‍ഖണ്ഡിനെ റെക്കോര്‍ഡ് ജയത്തിലേക്ക് നയിച്ച കുമാര്‍ കുശാഗ്രയുടെ മികവ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഹാപ്പിയാക്കും. ഐപിഎല്‍ താര ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് കുമാര്‍ കുശാഗ്രയേയും ഉള്‍പ്പെടുത്തിയിരുന്നു. 21കാരനില്‍ ടീം അര്‍പ്പിച്ച വിശ്വാസം ശരിയെന്നു തെളിയിക്കുന്നതായി പ്രകടനം മാറി.
Kumar Kushagra scored an unbeaten 86 to help Jharkhand chase the highest total in Syed Mushtaq Ali Trophy history against Punjab.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

