

ജയ്പുര്‍: സഞ്ജു സാംസണെ പോലെ ഒരു താരത്തിനു പകരക്കാരെ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമെന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. ഐപിഎല്‍ പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കെ സീസണിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ നായകനെ റിയാന്‍ പരാഗ് വാനോളെ പുകഴ്ത്തിയത്.
2021 മുതല്‍ 2025 വരെ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു സഞ്ജു. ടീമിനെ ഫൈനല്‍ വരെ എത്തിക്കാനും സഞ്ജുവിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെ തന്നെ രാജസ്ഥാന്‍ വിടുന്നതിന്റെ സൂചനകള്‍ സഞ്ജു നൽകിയിരുന്നു.
2026ലെ സീസണിനു മുന്നോടിയായി നടന്ന താര ലേലത്തിനു മുന്നേ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ഇരു ടീമുകളും തമ്മില്‍ നടന്ന താര കൈമാറ്റത്തിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തം പാളയത്തിലെത്തിച്ചത്. 18 കോടി രൂപയ്ക്കാണ് മലയാളി താരത്തിന്റെ കൂടുമാറ്റം. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് പകരം ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.
'മറ്റൊരാളെ കണ്ടെത്തി പകരം വയ്ക്കാന്‍ സാധിക്കുന്ന താരമേ അല്ല സഞ്ജു ഭയ്യ. അദ്ദേഹത്തിന്റെ അതേ സ്‌കില്ലുള്ള മറ്റൊരു താരത്തെ രാജസ്ഥാന് അന്വേഷിച്ച് കണ്ടെത്താന്‍ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ കളിക്കാനിറക്കുകയും ചെയ്യാം. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പകരക്കാരില്ല. അതുപേലെയാണ് സഞ്ജു ഭയ്യയുടെ കാര്യവും. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്'- റിയാന്‍ പറഞ്ഞു.
ഇത്തവണ ടീം മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് വരുന്നതെന്നു റിയാന്‍ പിന്നീട് പറഞ്ഞു. മികച്ച ഫിനിഷിങാണ് ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ ടീം ആറോളം മത്സരങ്ങളില്‍ തോറ്റത് അവസാന ഓവറിലോ അവസാന പന്തിലോ ഒക്കെയാണ്. അതെല്ലാം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ നോക്കൗട്ടിലെത്തുമായിരുന്നു. ഒരു ടി20 പോരാട്ടത്തില്‍ മൂന്നോ, നാലോ തീരുമാനങ്ങളുടെ പേരിലാണു കളി മാറുന്നത്. തീരുമാനങ്ങള്‍ കൃത്യമായി നടപ്പായാല്‍ രാജസ്ഥാന്റെ പ്രകടനവും മാറും. രാജസ്ഥാന്‍ നായകന്‍ വിശദീകരിച്ചു.
കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് മിക്ക മത്സരങ്ങളിലും പുറത്തിരുന്നു. മിക്ക സമയത്തും താരം ഇംപാക്ട് പ്ലെയറായും ഇറങ്ങി. രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന്റെ കളത്തിലെ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിച്ചു. ടീം 10 മത്സരങ്ങളാണ് തോറ്റത്. ഫിനിഷ് ചെയ്തത് ഒന്‍പതാം സ്ഥാനത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates