

അർജന്റീനയുടെ ആകാശ നീലയും വെള്ളയും കൂടിക്കലർന്ന ജേഴ്സി അണിഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച കാൽപ്പന്തിന്റെ മഹാ മാന്ത്രികനും ഇതിഹാസവുമായ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഐതിഹാസിക ഫുട്ബോൾ കാലത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്. 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെ നിരാശനായി വിരമിക്കാൻ ഒരുങ്ങിയ താരത്തെ ആരാധകരുടെ അഭ്യർഥനയാണ് കളത്തിൽ വീണ്ടും നിലനിർത്തിയത്. കളി തുടരാൻ നിർബന്ധിതനായി മെസി പിന്നീട് രചിച്ചത് സമാനതകളില്ലാത്ത ചരിത്രമാണ്.
36 വർഷം കാത്തിരുന്ന ലോക കിരീടത്തിലേക്ക് 2022ൽ ടീമിനെ നയിച്ച മെസി വിരമിക്കൽ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളിൽ ഒന്ന് ഇതാണ്- 'എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഇപ്പോഴും വേദന ഉണ്ടാക്കുന്നു'. അത്രമേൽ സമരസപ്പെട്ടു കിടക്കുന്നു അയാളുടെ ആ ജേഴ്സിയുമുള്ള ആത്മബന്ധം. ഈ കുപ്പായത്തിനു വേണ്ടി എല്ലായ്പ്പോഴും പോരാടി, സർവതും നൽകിയെന്നും അദ്ദേഹം കുറിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് 'റോസാരിയോയുടെ മകന്റെ' കരിയറിന് തിരശ്ശീല വീണത്. അദ്ദേഹത്തിന്റെ അപൂർവ റെക്കോർഡുകളിലേക്കുള്ള തിരിഞ്ഞു നോട്ടം.
കൂടുതൽ മത്സരങ്ങൾ, ഗോളുകൾ: അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (207 മത്സരങ്ങൾ). രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. (125 ഗോളുകൾ). 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിലാണ് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളുകളെന്ന റെക്കോർഡ് അദ്ദേഹം മറികടന്നത്.
ചരിത്രമായ നാഴികക്കല്ലുകൾ: 2026ലെ ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം തന്റെ കരിയറിലെ 200 അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കിയത്. ഈ മത്സരത്തിൽ അദ്ദേഹം തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും സ്വന്തമാക്കി.
ലോകകപ്പ് റെക്കോർഡുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (34 മത്സരങ്ങൾ). ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും മെസി തന്നെ.
അപൂർവ നേട്ടം: ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിലെല്ലാം ഗോൾ നേടിയ ചരിത്രത്തിലെ ഒരേയൊരു താരം.
തുടർച്ചയായി ഗോളുകൾ: തുടർച്ചയായി 9 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം. (2022-2026 ലോകകപ്പുകളിലെ കുതിപ്പ്). ജസ്റ്റ് ഫോണ്ടെയ്ൻ, ജെയ്ർസിന്യോ എന്നിവർ പങ്കിട്ടിരുന്ന തുടരെ 6 മത്സരങ്ങളിലെ ഗോളുകളെന്ന റെക്കോർഡാണ് മെസി മറികടന്നത്.
ഗോൾ വേട്ട: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആകെ 21 ഗോളുകൾ.
അസിസ്റ്റുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം. (12 അസിസ്റ്റുകൾ).
ഗോൾ പങ്കാളിത്തം: ആറ് ടൂർണമെന്റുകളിലായി 33 ഗോളുകളും അസിസ്റ്റുകളും.
പ്രായത്തിന്റെ റെക്കോർഡ്: ലോകകപ്പ് ഫൈനൽ കളിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം. (39 വയസ് 25 ദിവസം). ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായമുള്ള താരം. (38 വയസ് 357 ദിവസം).
പ്ലെയർ ഓഫ് ദി മാച്ച്: 2026ലെ ഒറ്റ ലോകകപ്പിൽ '5 പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ മെസി സ്വന്തമാക്കി.
കോപ്പ അമേരിക്ക: കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയതും മെസി തന്നെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates