

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോനി തന്നെ ടീമിൽ നിന്നു ഒഴിവാക്കിയെന്നും നിരാശയിൽ ഏകദിന ഫോർമാറ്റിൽ നിന്നു വിരമിക്കാൻ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തി ഇതിഹാസ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2011ലെ ലോകകപ്പിനു മുൻപ് പ്ലെയിങ് ഇലവനിൽ നിന്നു തഴഞ്ഞപ്പോഴാണ് വിരമിക്കൽ നീക്കം നടത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ച ശേഷം തീരുമാനത്തിൽ നിന്നു പിൻമാറുകയായിരുന്നുവെന്നും സെവാഗ്.
'2007-08 കാലത്ത് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് മത്സരം കളിപ്പിച്ച ശേഷം ക്യാപ്റ്റൻ ധോനി എന്നെ ടീമിൽ നിന്നു പുറത്താക്കി. പിന്നീട് കുറച്ചു കാലം എന്നെ ടീമിലേക്ക് അടുപ്പിച്ചില്ല. പ്ലെയിങ് ഇലവനിൽ സ്ഥാനമില്ലെങ്കിൽ ഏകദിന കളിക്കുന്നതിൽ കാര്യമില്ലെന്നു ഞാൻ തീരുമാനിച്ചു. ഇക്കാര്യം സച്ചിനോടും പറഞ്ഞു. എന്നാൽ അദ്ദേഹം എതിർത്തു. അതു ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇത്തരം ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ കരിയറിലുണ്ടാകുമെന്നും അതെല്ലാം കടന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.'
'1999-2000 കാലഘട്ടത്തിൽ തനിക്കും ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നുവെന്നു സച്ചിൻ എന്നോടു വ്യക്തമാക്കി. അന്ന് അദ്ദേഹവും വിരമിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അതിൽ നിന്നു പിന്നീട് പിൻമാറി. വൈകാരികമായി ഇരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കരുതെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം.'
'പിന്നീട് ഒരു പരമ്പരയിൽ ഞാൻ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 2011ലെ ലോകകപ്പ് കളിച്ചു. കപ്പും നേടി'- സെവാഗ് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ കോമൺവെൽത്ത് ബാങ്ക് സീരീസിൽ സെവാഗിനു 81 റൺസെടുക്കാനെ സാധിച്ചുള്ളു. തിളങ്ങാതെ വന്നതോടെയാണ് അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ നിന്നു പുറത്താക്കിയത്. ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം സെവാഗ് വീണ്ടും ഇന്ത്യയ്ക്കായി കളത്തിലെത്തി. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് അർധ സെഞ്ച്വറി ഉൾപ്പെടെ 150 റൺസെടുത്തു. ഇന്ത്യയ്ക്കായി 251 മത്സരങ്ങൾ കളിച്ച താരമാണ് സെവാഗ്. 8273 റൺസ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
