

റാഞ്ചി: ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനിക്ക് പിഴ ശിക്ഷ. സ്വദേശമായ റാഞ്ചിയിലൂടെ അമിത വേഗത്തിൽ കാറോടിച്ചതിനു ധോനിയുടെ പേരിൽ 1000 രൂപയാണ് പിഴ ചുമത്തിയത്.
റാഞ്ചി നഗരത്തിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് ട്രാഫിക്ക് നിരീക്ഷണ സംവിധാനത്തിലാണ് ധോനി വേഗ പരിധി ലംഘിച്ചതായി പതിഞ്ഞത്. ഇതോടെയാണ് പിഴ ശിക്ഷ. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ധോനി ഏതു വണ്ടിയാണ് ഓടിച്ചത് എന്നത് വ്യക്തമല്ല. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോനിക്കെതിരെ ഇ ചലാൻ നൽകിയത്.
ധോനിയുടെ സമീപ കാലത്തെ രണ്ടാമത്തെ നിയമ ലംഘനമാണിത്. റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യത്തിനു ഉപയോഗിച്ചതിനു നേരത്തെ ഝാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അദ്ദേഹത്തിനു നോട്ടീസ് അയച്ചിരുന്നു. റാഞ്ചി ഹർമു റോഡിലുള്ള ധോനിയുടെ സ്ഥലത്തിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
ഹർമുവിലെ വീട്ടിലാണ് നേരത്തെ ധോനിയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് പുതിയ ഫാം ഹൗസിലേക്ക് താമസം മാറിയതോടെയാണ് ധോനി ഹർമുവിലെ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിയത്. പിന്നാലെയാണ് നിയമം ലംഘനം കണ്ടെത്തിയത്.
44ാം വയസിൽ ഐപിഎൽ പോരിനുള്ള ഒരുക്കത്തിലാണ് ധോനി. ഈ മാസം 28 മുതലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അൺകാപ്ഡ് താരമായാണ് ഇത്തവണ ധോനി കളിക്കുന്നത്. സീസണിൽ മുഴുവൻ മത്സരങ്ങളിലും ധോനി ഇറങ്ങാൻ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണും ഇത്തവണ ചെന്നൈ നിരയിൽ ഇറങ്ങുന്നുണ്ട്. സഞ്ജുവിനെ 18 കോടിയ്ക്കാണ് സിഎസ്കെ ടീമിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates