തോറ്റു! കൊച്ചിയിലും മാറ്റമില്ല; രണ്ട് ഗോളിന് മുംബൈയ്ക്ക് മുന്നില്‍ വീണ് ബ്ലാസ്‌റ്റേഴ്‌സ്

രണ്ട് വീതം ജയവും സമനിലയുമായി മുംബൈ സിറ്റി എഫ്‌സി എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കൊച്ചി: തുടരെ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയിലും രക്ഷയില്ല. തുടരെ മൂന്നാം തോല്‍വിയിലേക്ക് കൊമ്പന്‍മാര്‍ കൂപ്പുകുത്തി. മുംബൈ സിറ്റി എഫ്‌സിയാണ് ഹോം പോരാട്ടത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈ ജയം പിടിച്ചത്. 

രണ്ട് വീതം ജയവും സമനിലയുമായി മുംബൈ സിറ്റി എഫ്‌സി എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. നാലില്‍ മൂന്ന് കളികളും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് പോയിന്റുമായി ഒന്‍പതാം സ്ഥാനത്ത്.

ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളില്‍ മത്സരം അവസാനിച്ചതില്‍ മാത്രം ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാം. പ്രതിരോധത്തിലെ ബലഹീനതകളാണ് ഇത്തവണയും വിനയായത്. 

ഒന്നാം പകുതിയെ അപേക്ഷിച്ച് പന്തടക്കത്തിലും പാസിങിലുമൊക്കെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മികവ് പുലര്‍ത്തി. സ്വന്തം തട്ടകത്തില്‍ പക്ഷേ ഒറ്റ ഗോള്‍ പോലും നേടാന്‍ സാധിക്കാതെയാണ് വുകോമനോവിചും സംഘവും മൈതാനം വിട്ടത്. 

ആദ്യ പകുതിയില്‍ തന്നെ മുംബൈ സിറ്റി എഫ്‌സി രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. കളിയുടെ 21, 31 മിനിറ്റുകളിലാണ് മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് വല ചലിപ്പിച്ചത്. 

തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു മുംബൈ. ബ്ലാസ്‌റ്റേഴ്‌സ് പതിയെയാണ് മത്സരച്ചൂടിലേക്ക് വന്നത്. 21ാം മിനിറ്റില്‍ മെഹ്താബ് സിങും 31ല്‍ പെരേര ഡയസ് എന്നിവരാണ് വല ചലിപ്പിച്ചത്. 

21ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ് ക്ലിയര്‍ ചെയ്യാന്‍ നോക്കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന മെഹ്താബിന്റെ കാലിലെത്തി. താരത്തിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍ നിസഹായനായി.

പത്ത് മിനിറ്റ് പിന്നിട്ടപ്പോള്‍ രണ്ടാം ഗോളും വന്നു. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച് വരുത്തിയ പിഴവ് മുതലെടുത്ത് പെരേര ഡയസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com