

മുംബൈ: ഉത്തേജക പരിശോധനയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നോട്ടീസ്. യശസ്വി ജയ്‌സ്വാളിനും ഷെഫാലി വർമയ്ക്കുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് അയച്ചത്. നാഡയുടെ പരിശോധനയ്ക്കായി നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ താരങ്ങൾ എത്തിയിരുന്നില്ല. ഇതിനെത്തുടർന്നാണ് 'വെയർഎബൗട്ട്സ് ഫെയിലിയർ" (Whereabouts Failure) നിയമപ്രകാരം നാഡ നടപടി സ്വീകരിച്ചത്.
നോട്ടീസ് അയച്ച വിവരം ബിസിസിഐയെയും നാഡ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിൽ (ആർടിപി) ഉൾപ്പെട്ട താരങ്ങളാണ് ഇരുവരും.
നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിൽ വരുന്ന താരങ്ങൾ നിര്‍ബന്ധമായും ഉത്തേജക പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി തങ്ങള്‍ ഉള്ള സ്ഥലവും സൗകര്യപ്രദമായ ഏതെങ്കിലും ഒരു മണിക്കൂര്‍ സമയവും നാഡയെ അറിയിക്കണം. താരങ്ങൾ ഉള്ള സ്ഥലങ്ങളിൽ ഡോപ് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ എത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്യും.
ഷെഫാലി വർമയുടെ സാംപിളുകൾ ശേഖരിക്കാൻ അവർ പറഞ്ഞ സ്ഥലത്ത് 2025 നവംബര്‍ ഏഴിന് ഡോപ് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ എത്തിയിരിക്കുന്നു. എന്നാൽ ഷെഫാലി ഇവിടെ ഉണ്ടായിരുന്നില്ല. ഇതോടെ സാംപിൾ ശേഖരിക്കാനോ താരത്തെ കാണാനോ ഓഫിസര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. 2025 ഡിസംബര്‍ 17ന് നിശ്ചയിച്ചിരുന്ന ടെസ്റ്റിന് യശസ്വിയും എത്തിയില്ല. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഇരുവരോടും നാഡ ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി നല്‍കാന്‍ താരങ്ങള്‍ തയ്യാറായില്ല.
ഇതോടെ പരിശോധന മുടക്കിയതായി നാഡ ഔദ്യോഗികമായി രേഖപ്പെടുത്തുക ആയിരുന്നു. ഒരു തവണ ടെസ്റ്റ് മുടങ്ങുന്നത് ചട്ടലംഘനമായി കണക്കാക്കില്ല. എന്നാൽ 12 മാസത്തിനുള്ളിൽ മൂന്ന് തവണ ഇത്തരത്തിൽ വീഴ്ച വരുത്തിയാൽ അത് ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനമായി മാറും. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates