റോട്ടർഡാം: ലോകകപ്പ് പോലെ, യൂറോ കപ്പ് പോലെ, കോപ്പ അമേരിക്ക പോലെ ഒരു കിരീടമായി യുവേഫ നേഷൻസ് ലീഗ് മാറിയിരിക്കുന്നു. അത് സ്വന്തമാക്കുക എന്നത് ഇപ്പോൾ ടീമുകളുടെ നിർണായക ലക്ഷ്യമായി മാറി. ഇന്ന് റോട്ടർഡാമിലെ രാത്രിയിൽ പുതിയ ചാമ്പ്യനെ കണ്ടെത്തും. കളത്തിൽ പോരിനൊരുങ്ങുന്നത് ക്രൊയേഷ്യയും സ്പെയിനും.
സെമിയിൽ ആതിഥേയരായ ഹോളണ്ടിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ എത്തുന്നത്. ഇറ്റലിയുടെ കരുത്തിനെ എതിർത്തു കീഴടക്കിയാണ് സ്പാനിഷ് യുവ നിര ഫൈനലിലേക്ക് വരുന്നത്. ഫെയനൂർദ് സ്റ്റേഡിയത്തിലാണ് ക്ലാസിക്ക് പോരാട്ടം. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6.30ന് ഇറ്റലി- ഹോളണ്ട് മൂന്നാം സ്ഥാന മത്സരവും അരങ്ങേറും. പിന്നാലെ രാത്രി 12.15നാണ് ക്രൊയേഷ്യ- സ്പെയിൻ പോരാട്ടം.
അടുത്ത വർഷം യൂറോ കപ്പ് ജർമനിയിൽ അരങ്ങേറാനിരിക്കെയാണ് ഈ ഫൈനൽ. ഇവിടെ കിരീടം നേടി ആത്മവിശ്വാസം കൈമുതലാക്കി യൂറോയിലിറങ്ങുകയാണ് ഇരു പക്ഷവും ലക്ഷ്യമിടുന്നത്. രണ്ട് ഭാഗത്തും വൈവിധ്യമായ ഫുട്ബോൾ തന്ത്രങ്ങളാണ് മാറ്റുരയ്ക്കാൻ പോകുന്നത്.
ഗാവിയും റോഡ്രിയുമുൾപ്പെടുന്ന യുവ നിരയാണ് ലൂയീസ് ഫ്യൂണ്ടേയുടെ കരുത്ത്. സ്ലാട്കോ ഡാലിചിന്റെ സുവർണ സംഘത്തിന് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല. 2018ലെ ലോകകപ്പ് ഫൈനലടക്കം നിരവധി പോരാട്ടങ്ങളിലെ മുന്നേറ്റം അവർക്ക് കരുത്തു പകരുന്നുണ്ട്. എന്നാൽ ഒരു കിരീടം ഇതുവരെയില്ല. അതു പരിഹരിക്കുകയാണ് ക്രൊയേഷ്യ മുന്നിൽ കാണുന്നത്.
പരിചയ സമ്പത്തിലും വൈവിധ്യമാർന്ന ഫുട്ബോൾ സ്കില്ലുകളും നിറഞ്ഞ ലൂക മോഡ്രിച് എന്ന നായകന്റെ മികവിൽ അവർ ഒരിക്കൽ കൂടി വിശ്വാസമർപ്പിച്ചാണ് ഇറങ്ങുന്നത്. ഒപ്പം ഇവാൻ പെരിസിച് അടക്കമുള്ള വെറ്ററൻമാരും ടീമിലുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
