അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിന് മുൻപ് ഇന്ത്യയിൽ നടന്ന 5 മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഇതുവരെ തോറ്റിട്ടില്ല എന്നതാണ് കിവീസിന്റെ ആത്മവിശ്വാസം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പിൽ മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ആ മൂന്ന് മത്സരങ്ങളിലും വിജയിച്ചത് ന്യൂസിലൻഡാണ്.
2007ലെ ടി20 ലോകകപ്പിലെ ആദ്യ സീസണിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സൂപ്പർ എട്ട് ഘട്ടത്തിൽ നടന്ന മത്സരത്തിൽ 10 റൺസിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. അന്നത്തെ കിവീസ് ക്യാപ്റ്റനായിരുന്ന ഡാനിയേൽ വെട്ടോറിയുടെ മികച്ച ബൗളിങ്ങാണ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ പരാജയപ്പെടുത്തിയത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 76/1 എന്ന നിലയിൽ ആയിരുന്നു. വെട്ടോറിയുടെ 4/20 എന്ന മികച്ച പ്രകടനമാണ് മത്സരം കിവികൾക്ക് അനുകൂലമാക്കിയത്.
2016-ൽ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് ടൂർണമെന്റിലായിരുന്നു രണ്ടാമത് ഇരു ടീമുകളും ഏറ്റുമുട്ടിയത്. സൂപ്പർ-10 ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 47 റൺസിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 126 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 79 റൺസിന് പുറത്തായി. സ്പിന്നർമാരായ മിച്ചൽ സാന്റ്നർ (4/11), ഇഷ് സോധി (3/18), നഥാൻ മക്കല്ലം (2/15) എന്നിവർ ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിറയെ വരിഞ്ഞുമുറുക്കിയത്.
ടി20 ലോകകപ്പ് 2021ലെ ടൂർണമെന്റിൽ ആണ് മൂന്നാം തവണ ഇരു ടീമുകളും നേർക്ക് നേർ വന്നത്. സൂപ്പർ 12 റൗണ്ടിൽ ദുബൈയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയെ 110/7 എന്ന നിലയിൽ വീണ്ടും ന്യൂസിലൻഡ് ബൗളർമാർ പിടിച്ചു കെട്ടി. 14.3 ഓവറിൽ കിവീസ് ബാറ്റർമാർ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
ഈ മൂന്ന് വിജയങ്ങൾ ന്യൂസിലൻഡിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ നിലവിലെ ഫോമും ഹോം ഗ്രൗണ്ട് ആനുകൂല്യവും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം വിജയിച്ചു ചരിത്രം മാറ്റി എഴുതാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates