

വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 50 റൺസ് വിജയം. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 3 വിക്കറ്റും ജേക്കബ് ഡഫി,ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റും നേടി. സ്കോർ ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 215 റൺസ്. ഇന്ത്യ 18.4 ഓവറിൽ 165ന് ഓൾ ഔട്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. മാറ്റ് ഹെൻറിയുടെ ആദ്യ പന്തിൽ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് നൽകി സ്റ്റാർ താരം അഭിഷേക് പുറത്തായി. തൊട്ടു പിറകെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ എട്ട് റൺസിനും പുറത്തായി.
ആരാധകർഏറെ പ്രതീക്ഷയർപ്പിച്ച മലയാളി താരം സഞ്ജു സാംസണും കാര്യമായി തിളങ്ങാനായില്ല. സ്കോർ ബോർഡ് പതിയെ ചലിപ്പിച്ചു മുന്നേറിയ സഞ്ജു ഒരു ഘട്ടത്തിൽ ബൗണ്ടറികൾ വരെ പായിച്ചു. പക്ഷെ സഞ്ജുവിന്റെ ഇന്നിങ്സിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. മിച്ചൽ സാന്റ്നറിന്റെ ബൗളിൽ ക്ലീൻ ബൗൾഡ്. 15 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞത്.
ഹർദിക് പാണ്ഡ്യ രണ്ട് റൺസെടുത്തും റിങ്കു സിങ് 39 റൺസും നേടി പുറത്തായി. പിന്നീട് ഗ്രൗണ്ടിൽ ശിവം ദുബെയുടെ വെടിക്കെട്ടായിരുന്നു. ബൗളർമാരെ കണക്കിന് പ്രഹരിച്ച താരം വെറും 15 പന്തിലാണ് 50 റൺസ് തികച്ചത്. പക്ഷെ മാറ്റ് ഹെൻറിയുടെ ഓവറിൽ ആ പോരാട്ടം അവസാനിച്ചു.
ഹർഷിത് റാണയുടെ സ്ട്രെയ്റ്റ് ഡ്രൈവ് ബൗളറുടെ കയ്യിൽ കൊണ്ട ശേഷം നോൺ സ്‌ട്രൈക്കർ സ്റ്റമ്പിൽ തട്ടി. ഈ സമയം ദുബെ ക്രീസിന് പുറത്തായിരുന്നു. 23 ബൗളിൽ 65 റൺസ് നേടി താരം പുറത്തായി. തുടർന്ന് ബാറ്റ് ചെയ്ത വാലറ്റക്കാർക്ക് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. 18.4 ബൗളിൽ ഇന്ത്യൻ ഇന്നിങ്സ് 165 ന് അവസാനിക്കുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates