

ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള പ്രകടനം സമ്മിശ്ര അനുഭവങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഒരു വശത്ത് ടി20 ലോകകപ്പ്, ചാംപ്യൻസ് ട്രോഫി പോലെയുള്ള ഗംഭീര കിരീട നേട്ടങ്ങൾ. മറുഭാഗത്ത് നാട്ടിൽ ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടുമുള്ള ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ തോൽവികൾ അദ്ദേഹത്തിന്റെ പരിശീലകനെന്ന നിലയിലുള്ള കരിയറിനു വലിയ തിരിച്ചടിയായും മാറി.
ചില താരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും നാട്ടിലെ ടെസ്റ്റ് പരമ്പര തോൽവികളും അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ കറുത്ത പാടുകളാണെന്നു പറയുകയാണ് ഇന്ത്യൻ ഇതിഹാസ താരം വസിം ജാഫർ.
'അദ്ദേഹം ചില താരങ്ങൾക്ക് മികച്ച പരിഗണന നൽകേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല. ഉദാഹരണത്തിന് ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ ഒഴിവാക്കപ്പെട്ട സൂര്യകുമാർ യാദവിനെ പോലെയുള്ളവർ. മുഹമ്മദ് ഷമിയുടെ കാര്യവും അങ്ങനെ തന്നെ. അത്തരത്തിലുള്ള കാര്യങ്ങൾ കുറച്ചുകൂടി ഭംഗിയായി കൈകാര്യം ചെയ്യാമായിരുന്നു. എങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ മേൽ കുറ്റം ചാർത്താൻ ഞാൻ അഗ്രഹിക്കുന്നില്ല.'
'എന്നിരുന്നാലും നാട്ടിൽ ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ഏറ്റ വൈറ്റ് വാഷ് പരമ്പരകളുടെ കളങ്കം എക്കാലത്തും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. അദ്ദേഹത്തിന്റെ മാത്രമല്ല, ക്യാപ്റ്റന്റേയും സഹ താരങ്ങളുടേയും പേരിലും ഈ കളങ്കം നിലനിൽക്കും. ഇന്ത്യയിൽ വന്ന് നമ്മളെ തോൽപ്പിക്കുക എന്നത് പല ടീമുകൾക്കും സാധ്യമാകാത്ത കാര്യമായിരുന്നു. പെട്ടെന്ന് അങ്ങനെ തോൽക്കുന്നത് നമുക്ക് വളരെ മോശമായ അനുഭവമായിരുന്നു. ആ പരമ്പരകൾ ജയിച്ചിരുന്നെങ്കിൽ നമുക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ തലപ്പത്ത് എത്താൻ കഴിയുമായിരുന്നു എന്നു ഗംഭീറിനു തന്നെ ബോധ്യപ്പെട്ടിരിക്കുമെന്ന് ഉറപ്പല്ലേ. ടെസ്റ്റിൽ അദ്ദേഹവും കളിക്കാരും ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്'- വസിം ജാഫർ നിരീക്ഷിച്ചു.
2024ൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 0-3ത്തിനു പരാജയപ്പെട്ടിരുന്നു. നാട്ടിൽ 12 വർഷമായി തുടരുന്ന ഇന്ത്യൻ അപ്രമാദിത്വത്തിന് കിട്ടിയ അടിയായിരുന്നു ഈ പരമ്പര നഷ്ടം. പിന്നാലെ 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കക്കെതിരായ മറ്റൊരു സമ്പൂർണ പരമ്പര തോൽവിയിലൂടെ ഇല്ലാതായത് ഇരട്ട പ്രഹരവുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates