

ഇസ്ലാമബാദ്: പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്ക ഫസ്റ്റ് ക്ലാസ് താരം മൈക്ക് സ്മിത്തിനെ നിയമിച്ചു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം മുന്നിൽ കണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്മിത്തിനെ നിയമിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി പാക് ടീം നേരിടുന്ന നിരന്തരമായ ബാറ്റിങ് തകർച്ച പരിഹരിക്കാനാണ് പാക് ബോർഡിന്റെ ഈ നീക്കം.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വലിയ പരിചയസമ്പത്തുള്ള ലെവൽ 4 യോഗ്യത നേടിയ ബാറ്റിങ് കോച്ചാണ് സ്മിത്ത്. ഈ മാസം 19നു ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ അദ്ദേഹം തന്റെ പുതിയ ചുമതല ഏറ്റെടുക്കും.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മികച്ച ബാറ്റിങ് കോച്ചെന്നു പേരെടുത്ത സ്മിത്ത് പാകിസ്ഥാൻ സൂപ്പർ ലീഗിലെ മിക്ക ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ചും അവരുടെ കളി രീതികളെ കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണയുമുണ്ട്. ഇതാണ് നിയമനത്തിൽ നിർണായകമായത്.
മുൻ പാകിസ്ഥാൻ ബാറ്ററും നിലവിൽ ദേശീയ ടീം സെലക്ടറുമായ അസദ് ഷഫീഖിനു പകരമാണ് സ്മിത്ത് എത്തുന്നത്. ഇടക്കാല ബാറ്റിങ് പരിശീലകനായി പ്രവർത്തിക്കുകയാണ് ഷഫീഖ്. നിലവിൽ പാക് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ്. ഷഫീഖ് ടീമിനൊപ്പം വിൻഡീസിലുണ്ട്. സ്മിത്ത് ചുമതല ഏറ്റെടുത്താൽ അദ്ദേഹം ദേശീയ സെലക്ടർ സ്ഥാനത്ത് തുടരും.
ദീർഘകാലത്തേക്കുള്ള ബാറ്റിങ് കോച്ചിനെ തേടി പിസിബി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്താണ് സ്മിത്തിനെ തിരഞ്ഞെടുത്തത്. നിലവിൽ സ്മിത്തും പിസിബിയും തമ്മിൽ വാക്കാലുള്ള കരാറിലെത്തിയിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും പാക് ബാറ്റിങ് നിര വലിയ സാങ്കേതിക വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ പിഴവുകൾ തിരുത്തുകയാണ് സ്മിത്തിന്റെ നിയമനത്തിലൂടെ പാക് ബോർഡ് ലക്ഷ്യം വയ്ക്കുന്നത്.
തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച ശേഷം വലിയ സ്കോറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബാറ്റിങ് നിരയ്ക്ക് സ്ഥിരത കൈവരിക്കാൻ സ്മിത്തിന്റെ അനുഭവ സമ്പത്ത് സഹായമാകുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്. വിദേശത്തെ ടെസ്റ്റ് പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ടീമിനൊപ്പം സ്മിത്തിന്റെ ആദ്യ ദൗത്യമായിരിക്കും ഇംഗ്ലണ്ട് പര്യടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates